സഭയില്‍ നയപ്രഖ്യാപന പ്രസംഗം തുടങ്ങി; പ്രതിപക്ഷത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍

14ാം നിയമസഭയുടെ 22ാം സമ്മേളനത്തിന്‌ തുടക്കമായി. ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷത്തെ ഗവർണർ രൂക്ഷമായി വിമർശിച്ചു. ഭരണഘടനാ പരമായ തന്റെ ഉത്തരവാദിത്വം നിർവ്വഹിക്കാൻ അനുവദിക്കണമെന്ന്‌ ഗവർണർ പ്രതിപക്ഷത്തോട്‌ ആവശ്യപ്പെട്ടു.

രാവിലെ 9ന്‌ സഭ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം സഭ തടസ്സപ്പെടുത്താൻ ശ്രമം തുടങ്ങിയെങ്കിലും നയപ്രഖ്യാപന പ്രസംഗം തുടർന്നു.കോവിഡ്‌ മഹാമാരിയുടെ ലോക്‌ ഡൗൺ കാലത്ത്‌ ആരേയും പട്ടിണിക്കിടാത്ത സർക്കാരാണിതെന്ന്‌ ഗവർണർ പറഞ്ഞു. ഏറെ വെല്ലുവിളികൾ നേരിട്ട സർക്കാരാണിത്‌.മുന്നോട്ടുള്ള പാതയും ദുർഘടമാണ്‌. അതിനെയും മറികടക്കാൻ കഴിയും . കോവിഡ്‌ രോഗം സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചു. കോവിഡ്‌ രോഗികളുടെ എണ്ണം കുറയ്‌ക്കാൻ കഴിയണം. കോവിഡിനെ നേരിടാൻ നിരവധി പദ്ധതികൾ ആവിഷ്‌ക്കരിച്ചു. 20000 കോടിയുടെ കോവിഡ്‌ പാക്കേജ്‌ പ്രഖ്യാപിച്ച ആദ്യ സർക്കാരാണിത്‌.നിരവധി പദ്ധതികൾ പ്രഖ്യാപിച്ച്‌ കോവിഡിനെ നേരിട്ടു.

സർക്കാരിന്റെ അഭിമാന പദ്ധതികൾ മുന്നോട്ട്‌ കൊണ്ടുപോകാൻ കേന്ദ്ര ഏജൻസികൾ തടസ്സം നിൽക്കുന്നു . തദ്ദേശ തെരഞ്ഞെടുപ്പ്‌ സർക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതാണ്‌. രണ്ട് ലക്ഷത്തിലേറെ പേർക്ക്‌ അടച്ചുറപ്പുള്ള വീടുകൾ സർക്കാർ നൽകി. ദുരിത കാലത്ത്‌ സന്നദ്ധ പ്രവർത്തകരുടെ സേവനം പ്രശംസനീയമാണെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്‍റെ ഈ കലയളവിലെ അവസാന സമ്മേളനം എന്ന പ്രത്യേകത കൂടിയുണ്ട്.