സംസ്ഥാനത്തെ എല്ലാ പിഎച്ച്‌സിയും ഇനി കുടുംബാരോഗ്യ കേന്ദ്രങ്ങൾ

 

സംസ്ഥാനത്തെ മുഴുവൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും (പിഎച്ച്‌സി) ഇനിമുതൽ കുടുംബാരോഗ്യ കേന്ദ്രങ്ങൾ (എഫ്‌എച്ച്‌സി). ആർദ്രം മിഷന്റെ മൂന്നാം ഘട്ടത്തിൽ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെകൂടി‌ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയതോടെയാണിത്‌. ആർദ്രം മിഷന്റെ ഒന്നാംഘട്ടത്തിൽ 170ഉം രണ്ടാംഘട്ടത്തിൽ 503ഉം പിഎച്ച്‌സികളെ എഫ്‌എച്ച്‌സികളാക്കിയിരുന്നു. 461 കേന്ദ്രം പ്രവർത്തനമാരംഭിച്ചു. ബാക്കിയുള്ളവ ഉടൻ സജ്ജമാകും.

കുടുംബാരോഗ്യ കേന്ദ്രമാകുമ്പോൾ
ഉച്ചവരെയായിരുന്ന പ്രവർത്തനസമയം എഫ്‌എച്ച്‌സിളാകുമ്പോൾ ‌ രാവിലെ ഒമ്പത്‌ മുതൽ വൈകിട്ട്‌ ആറുവരെയാകും. ഒരു ഡോക്ടറുടെ സ്ഥാനത്ത്‌ മൂന്ന്‌ ഡോക്ടർമാരുടെ സേവനം ലഭിക്കും. നേഴ്‌സ്‌, ലാബ്‌ ടെക്‌നീഷ്യൻ, അറ്റൻഡർ തസ്‌തികകൾ വർധിക്കും.

ആധുനിക ലബോറട്ടറികൾ, ജീവിതശൈലീരോഗ നിർണയ ക്ലിനിക്കുകൾ, വ്യായാമത്തിനുള്ള സൗകര്യം (യോഗ, വെൽനസ് സെന്റർ) എന്നിവയുണ്ടാകും.ദീർഘകാലമായി ശ്വാസകോശ രോഗങ്ങളുള്ളവർക്കായി ശ്വാസ് പദ്ധതി, വിഷാദരോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനും ആശ്വാസം പദ്ധതി എന്നിവയും നടപ്പാക്കും.