പട്ന∙ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് സർക്കാർ ജോലി നേടിയ 3,000ത്തിലധികം അധ്യാപകരെ ബിഹാർ സർക്കാർ ജോലിയിൽനിന്ന് പിരിച്ചുവിടും. 2006നും 2015നും ഇടയിൽ നടന്ന അധ്യാപക നിയമനങ്ങളെക്കുറിച്ച് സംസ്ഥാന വിജിലൻസ് ബ്യൂറോ നടത്തിയ വിശദമായ അന്വേഷണത്തെ തുടർന്നാണ് ഈ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി പറഞ്ഞു.അധ്യാപക തസ്തികകൾ സ്വന്തമാക്കാൻ നടത്തിയ വൻതോതിലുള്ള ക്രമക്കേടുകളാണ് വിജിലൻസ് ബ്യൂറോയുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. കുറ്റാരോപിതരായ അധ്യാപകർക്കെതിരെ നിരവധി എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തു. ക്രമക്കേടിലൂടെ നിയമനം നേടിയ എല്ലാവർക്കുമെതിരെ കർശന നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.നിയമനത്തിനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ വ്യാപകമായി ഉപയോഗിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. കുറ്റാരോപിതരായ അധ്യാപകർക്കെതിരെ അച്ചടക്ക നടപടികളും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സേവനകാലത്ത് നൽകിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പലിശ സഹിതം സംസ്ഥാന സർക്കാർ ഈടാക്കും. അച്ചടക്ക നടപടികൾ ആരംഭിക്കുന്നതിന് തൊട്ടുമുൻപ് ചില അധ്യാപകർ രാജി വച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. അവർക്കെതിരെയും വകുപ്പുതല നടപടികൾ ഉണ്ടാകും.







