നീലേശ്വരം ∙ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ജോലി വാഗ്ദാനം ചെയ്ത് കരിന്തളത്തെ യുവതിയുടെ 15.90 ലക്ഷം രൂപ തട്ടിയ കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. എൻജിനീയറിങ് ബിരുദധാരി കരിന്തളം വേളൂർ കുന്നത്ത് ഹൗസിലെ കെ.ആതിരയാണ് പരാതിക്കാരി. ആതിരയുടെ പരാതിയിൽ തൃക്കരിപ്പൂരിലെ തലിച്ചാലത്തെ ബാബു തിരുവാരത്ത്, ഭാര്യ സജിത ബാബു എന്നിവരുടെ പേരിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. ഒട്ടേറെപ്പേർക്ക് ജോലി വാങ്ങിക്കൊടുത്ത തൃക്കരിപ്പൂരിലെ ദമ്പതികളെക്കുറിച്ച് ബന്ധുവായ ഒരാൾ പറഞ്ഞതുപ്രകാരമാണ് യുവതി അറിയുന്നത്. 2025 ജനുവരിയിലാണ് തൃക്കരിപ്പൂർ തലിച്ചാലത്തുവച്ച് ആദ്യ കൂടിക്കാഴ്ച നടക്കുന്നത്.സീറ്റ് ഉറപ്പിക്കാൻ 2025 ജനുവരി 11ന് 3.5 ലക്ഷം രൂപ ഇവർ ആവശ്യപ്പെട്ട അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. തുടർന്നുള്ള നടപടിക്രമങ്ങൾക്കാണെന്ന് പറഞ്ഞ് ജനുവരി 11ന് 6 ലക്ഷം രൂപ കൂടി കൈപ്പറ്റി. 17ന് മധുരയിൽവച്ച് നടന്ന വൈദ്യപരിശോധനയ്ക്കായി 6 ലക്ഷം രൂപ വീണ്ടും വാങ്ങി. വിശ്വാസം പിടിച്ചുപറ്റാൻ റെയിൽവേ ഡിവിഷനൽ ഓഫിസർ എന്ന പേരിൽ ഒരാളെക്കൂടി ആതിരയുടെ മുൻപിൽ അവതരിപ്പിച്ചു. വൈദ്യപരിശോധനയ്ക്കു ശേഷമുള്ള ഇന്റർവ്യൂ, പരിശീലനം എന്നിവയെക്കുറിച്ചൊക്കെ ഇയാൾ വാചാലനായപ്പോൾ യുവതിക്ക് വിശ്വാസം വർധിച്ചു. നാട്ടിലെത്തിയശേഷം ട്രെയ്നിങ് ആവശ്യത്തിന് 40,000 രൂപകൂടി അയച്ചുകൊടുത്തു. തുടർന്നുള്ള 2 മാസത്തിനിടെ യുവതിയെ വിശ്വസിപ്പിക്കാനായി അനേകം വ്യാജരേഖകളും തട്ടിപ്പുസംഘം അയച്ചിട്ടുണ്ട്. പിന്നീട് ട്രെയ്നിങ് സംബന്ധിച്ച വിവരമൊന്നും ഇല്ലാതായപ്പോഴാണ് യുവതിക്ക് സംശയം തോന്നിയത്.റെയിൽവേയുടെ ഭാഗത്തുനിന്ന് മേൽപറഞ്ഞ തസ്തികയിലേക്ക് നിയമന നടപടികൾ നടത്തിയിട്ടില്ലെന്ന് ബോധ്യപ്പെടുമ്പോഴേക്കും 15.90 ലക്ഷം രൂപ സംഘം കൈക്കലാക്കിയിരുന്നു. തുടർന്നാണ് യുവതി നീലേശ്വരം പൊലീസിൽ പരാതി നൽകിയത്. സംഘം ഇതിനു മുൻപും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടാവാൻ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷണം ഊർജിതമാക്കിയതായി നീലേശ്വരം സബ് ഇൻസ്പെക്ടർ സുമേഷ് ബാബു പറഞ്ഞു.







