Headlines

പയ്യന്നൂരില്‍ കടുത്ത നടപടിക്കൊരുങ്ങി സിപിഐഎം; ഏരിയ കമ്മിറ്റി പിരിച്ചുവിടും; നടപടി രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം കണക്കിലെടുത്ത്

 

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം, തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി എന്നിവയ്ക്ക് പിന്നാലെ പയ്യന്നൂരില്‍ കടുത്ത നടപടിക്കൊരുങ്ങി സിപിഐഎം. ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് അഡ്‌ഹോക് കമ്മിറ്റിയെ നിയോഗിക്കാനാണ് തീരുമാനം. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ കടുത്ത നടപടിക്കും സാധ്യതയുണ്ട്. (cpim will take strict action against payyannur area committee)

 

 

കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തിരിക്കുന്നത്. വി കുഞ്ഞികൃഷ്ണന്‍ ഉയര്‍ത്തിവിട്ട ഫണ്ട് തട്ടിപ്പ് ആരോപണവും കുഞ്ഞികൃഷ്ണന്റെ സ്ഥാനാര്‍ഥിത്വവും ഉജ്ജ്വല ജയവുമെല്ലാം സംസ്ഥാനത്തൊട്ടാകെ ചര്‍ച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വൈകിയെങ്കിലും പാര്‍ട്ടി നേതൃത്വം കടുത്ത നടപടിക്ക് ഒരുങ്ങുന്നത്. പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് തോല്‍വി അന്വേഷിക്കാന്‍ മുമ്പ് പാര്‍ട്ടി രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു. അവരുടെ കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ കര്‍ശന നടപടി.രക്തസാക്ഷി ധനരാജ് കേസില്‍ വിധി വരുംമുമ്പ് പാര്‍ട്ടിയെ സജ്ജമാക്കാന്‍ സാധിച്ചില്ലെങ്കില്‍ തിരിച്ചുവരവ് അസാധ്യമാകുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായ കണ്ണൂരിലെ പയ്യന്നൂരിലും തളിപ്പറമ്പിലും വോട്ട് ചോര്‍ന്നതും വിമത സ്ഥാനാര്‍ഥികള്‍ ജയിച്ച് കയറിയതും പാര്‍ട്ടിയെ വല്ലാതെ പ്രതിരോധത്തിലാക്കിയിരുന്നു. പയ്യന്നൂരില്‍ ഉള്‍പ്പെടെ സമ്പൂര്‍ണ ശുദ്ധീകരണത്തിനാണ് പാര്‍ട്ടി തയ്യാറെടുക്കുന്നതെന്നാണ് വിവരം.