Headlines

മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് പിഴ ചുമത്തി ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച് പഞ്ചായത്ത്; പിഴ തുക മദ്യസത്കാരത്തിന് ഉപയോഗിച്ചു

 

മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് പിഴ ചുമത്തി വിട്ടയച്ച് ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലുള്ള ഒരു പഞ്ചായത്ത്. പാല്‍മ ഗ്രാമത്തിലാണ് ക്രൂരമായ കുറ്റകൃത്യം ഒതുക്കി തീര്‍ക്കുന്നതിനായി ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഗ്രാമവാസികള്‍ പഞ്ചായത്ത് യോഗത്തിലൂടെ കുറ്റകൃത്യം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിക്ക് ചുമത്തിയ പിഴ ഉപയോഗിച്ച് ഗ്രാമീണര്‍ മദ്യ സത്കാരം നടത്തുന്നതിനിടെ പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ശനിയാഴ്ച വൈകിട്ട് നാല് മണിക്കാണ് സംഭവം. 18കാരനായ സുനില്‍ ലോഹാര കുഞ്ഞിന്റെ വീട്ടിലെത്തി. അമ്മയോട് കുഞ്ഞിനെ താന്‍ നോക്കിക്കോളാമെന്നും ജോലികള്‍ തീര്‍ത്തോളൂ എന്നും പറഞ്ഞു. പിന്നാലെ, കുട്ടിയെ കളിപ്പിക്കാനെന്ന വ്യാജേന മറ്റൊരു മുറിയില്‍ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കരച്ചില്‍ കേട്ട് അമ്മ വന്നപ്പോഴാണ് രക്തത്തില്‍ കുളിച്ച് ഗുരുതര പരുക്കുകളോടെ രക്തത്തില്‍ കുളിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്.

 

സംഭവത്തില്‍ ഞായറാഴ്ചയാണ് പഞ്ചായത്ത് ചേര്‍ന്നത്. വിഷയം പൊലീസ് സ്റ്റേഷനിലെത്തുന്നത് ഒഴിവാക്കി ഗ്രാമത്തിനുള്ളില്‍ തന്നെ ഒത്തുതീര്‍പ്പാക്കാന്‍ ചില പഞ്ചായത്ത് അംഗങ്ങള്‍ ശ്രമിച്ചതായി പൊലീസ് പറയുന്നു. കുട്ടിയെ ഒരു സ്വകാര്യ ഡോക്ടറുടെ അടുത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകുകയും പ്രതിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താന്‍ പഞ്ചായത്ത് അംഗങ്ങള്‍ തീരുമാനിക്കുകയും ചെയ്തു. പ്രതി അപ്പോള്‍ത്തന്നെ 20,000 രൂപ നല്‍കിയെന്നും, ബാക്കി 80,000 രൂപ ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കാന്‍ ആവശ്യപ്പെട്ടെന്നും വൃത്തങ്ങള്‍ പറയുന്നു. പ്രതിയില്‍ നിന്ന് ലഭിച്ച പണം പിന്നീട് മദ്യസല്‍ക്കാരം നടത്തുന്നതിനായി ഉപയോഗിച്ചു.