കൊവിഡ് മാനദണ്ഡം ലംഘിച്ചാൽ കടുത്ത പിഴ;ക്വാറന്റീൻ ലംഘിച്ചാൽ 2000 രൂപ; മാസ്‌ക് ഇല്ലെങ്കിൽ 500

കൊവിഡ് മാർഗ നിർദേശങ്ങൾ ലംഘിച്ചാലുള്ള പിഴ ഉയർത്തി പൊലീസ്.കൊവിഡ് ബാധിക്കപ്പെട്ട സ്ഥലങ്ങളിൽ രോഗ വ്യാപനം തടയുന്നതിന് അനിവാര്യമായ സർക്കാർ നിർദേശങ്ങൾ നിലനിൽക്കെ ഇവ ലംഘിച്ച് കൂട്ടം ചേരലുകളോ ആഘോഷങ്ങളോ ആരാധനകളോ നടത്തിയാൽ 500 രൂപ പിഴ നൽകേണ്ടി വരും. നേരത്തെ 200 രൂപയായിരുന്നു ഇത്.

കൊവിഡ് ബാധിക്കപ്പെട്ട സ്ഥലങ്ങളിൽ ആരെങ്കിലും അനാവശ്യമായി പ്രവേശിക്കുകയോ, അവിടെ നിന്നും ആരെങ്കിലും അനാവശ്യമായി പുറത്തേക്ക് പോകുകയോ ചെയ്താൽ 500 രൂപ പിഴ നൽകണം.

അനാവശ്യമായി പൊതു/ സ്വകാര്യ വാഹനവുമായി പുറത്തിറങ്ങിയാൽ 2000 രൂപയാണ് പിഴ. നിരോധനം ലംഘിച്ചുകൊണ്ട് പൊതു സ്ഥലങ്ങളിൽ മീറ്റിങ്ങുകൾക്കോ വിവാഹ-മരണാനന്തര ചടങ്ങുകൾക്കോ മറ്റ് മതാഘോഷങ്ങൾക്ക് വേണ്ടിയോ മറ്റോ കൂട്ടം കൂടിയാൽ 5000 രൂപ പിഴ ചുമത്തും.

അടച്ചുപൂട്ടാനുള്ള നിർദേശങ്ങൾ നിലനിൽക്കെ അത് ലംഘിച്ചുകാണ്ട് സ്‌കൂളുകളോ ഓഫിസുകളോ ഷോപ്പുകളോ മാളുകളോ കൂടാതെ ആളുകൾ കൂട്ടം കൂടാൻ ഇടയുള്ള മറ്റ് സ്ഥലങ്ങളോ തുറന്നു പ്രവർത്തിച്ചാൽ 2000 രൂപയാണ് പിഴ നൽകേണ്ടി വരിക. ക്വാറന്റീൽ ലംഘിച്ചാൽ 2000 രൂപ പിഴ നൽകേണ്ടി വരും. മാ്‌സ്‌ക്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവ ചെയ്തില്ലെങ്കിൽ 500 രൂപയും പിഴ നൽകണം.

അനുമതി ഇല്ലാതെ കൂടിച്ചേരൽ, ധർണ ,പ്രതിഷേധം, പ്രകടനം എന്നിവ നടത്തിയാലും അനുമതിയുണ്ടെങ്കിലും പത്തിലധികം പേർ പങ്കെടുത്താലും പിഴ മൂവായിരം രൂപ ആക്കി. കടകളിൽ 20 പേരിലധികം ഒരു സമയമുണ്ടെങ്കിൽ പിഴ 500 ൽ നിന്ന് മൂവായിരം രൂപ .പൊതു സ്ഥലത്തോ റോഡിലോ തുപ്പിയാൽ പിഴ 500 രൂപ.