തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷ്യലിറ്റി ബ്ലോക്ക് സർജറിക്കൽ ഐസിയുവിലെ തീപിടിത്തത്തിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ. തീപിടിത്തത്തിൽ ആർക്കും പരുക്കില്ല. വളരെ വേഗത്തിൽ തന്നെ പടർന്ന തീ അണക്കാനായി. 33 രോഗികളാണ് ICU വിൽ ഉണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം. വെൻ്റിലേറ്റർ മെഷീനിൽ നിന്നാണ് തീപിടിത്തം ഉണ്ടായതെന്ന് ഫയർഫോഴ്‌സ് സ്ഥിരീകരിച്ചു. തീ പിടിത്തത്തിന് പുറമേ പുകയും ഉണ്ടായി ഇതാണ് ആശുപത്രിയിലെ കൂട്ടിരിപ്പുകാരെ പരിഭ്രാന്തിയിലാക്കിയത്. ചെറിയ തീപിടിത്തം മാത്രമാണ് ഉണ്ടായതെന്നും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് റീജണൽ ഫയർ ഓഫീസർ കെ അബ്ദുൾ റഷീദ് പറഞ്ഞു.
തീ നിയന്ത്രണ വിധേയമായെങ്കിലും പുക മാത്രമാണ് നിലവിലുള്ളത്. ഇത് രോഗികൾക്ക് ബുദ്ധിമുട്ടായതോടെ എല്ലാ രോഗികളേയും മാറ്റുകയായിരുന്നു. നിലവിൽ ഒഴിപ്പിച്ച രോഗികൾക്ക് വിശദ പരിശോധന നടത്തിവരികയാണ്. അതിനിടെ, മേയർ വിവി രാജേഷ് മെഡിക്കൽ കോളജിലെത്തി സ്ഥിഗതികൾ വിലയിരുത്തി. ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും വെന്റിലേറ്ററിന് സമീപമുണ്ടായിരുന്ന ഒരു കിടക്കയിലേക്കാണ് തീ പടർന്നത് ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഓക്സിജൻ വിച്ഛേദിക്കുകയായിരുന്നുവെന്നും മേയർ വ്യക്തമാക്കി.
അതേസമയം, ഡോക്ടർ സ്റ്റാഫ് എന്നിവർ ധൈര്യമായിഇടപെട്ടതിനാൽ 16 രോഗികളെ മെഡിക്കൽ ഐ സി യുവിലേക്ക് മാറ്റി. മൊത്തത്തിൽ 32 പേരെയാണ് ഐസിയുവിൽ നിന്ന് മാറ്റിയിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി വ്യക്തമാക്കി. എല്ലാവർക്കും കൃത്യമായ ചികിത്സ ഉറപ്പാക്കി. ഒബ്സർവേഷനിലേക്ക് മാറ്റിയ രണ്ട് ജീവനക്കാരുടെ നിലയും തൃപ്തികരമാണ്. മെഡിക്കൽ കോളേജിലെ എല്ലാ ഇലക്ട്രിക് വിഭാഗങ്ങളും പരിശോധിക്കും. മുൻകരുതൽ എന്ന നിലയിൽ ഫ്ലോറിൽ ഉള്ള എല്ലാവരെയും മാറ്റിയിരിക്കുകയാണ്. എല്ലാ സർക്കാർ ആശുപത്രികളിലും ഇലക്ട്രിക്കൽ ഓഡിറ്റ് നടത്താൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന് നിർദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി പ്രതികരിച്ചു.







