Headlines

ഗോളടിച്ചുകൂട്ടുന്ന എംബാപ്പെയും, പ്രതിരോധനിരയെ ഒറ്റയ്ക്ക് വട്ടം കറക്കുന്ന ലമീന്‍ യമാലും; ഫിഫ ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം

 

ഫിഫ ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടരയ്ക്ക് നടക്കുന്ന ഒന്നാം സെമിയില്‍ ഫ്രാന്‍സ് – സ്‌പെയിനെ നേരിടും. അമേരിക്കയിലെ ഡാളസ് സ്റ്റേഡിയത്തിലാണ് മത്സരം.

 

 

ഇരുടീമുകളും നേര്‍ക്കുനേര്‍ എപ്പോഴൊക്കെ വന്നിട്ടുണ്ടോ അപ്പോഴെല്ലാം കണ്ടത് തീപ്പൊരി പോരാട്ടങ്ങളാണ്. ഗോളടിച്ചുകൂട്ടുന്ന ഫ്രാന്‍സ്. ഗോള്‍ വഴങ്ങാന്‍ പിശുക്കുള്ള സ്‌പെയിന്‍. ഒരു വശത്ത് കിലിയന്‍ എംബപ്പെയുണ്ടെങ്കില്‍ മറുവശത്ത് ലമീന്‍ യമാല്‍. പോരാട്ടം തീപാറും.ടൂര്‍ണമെന്റിലെ കരുത്തുറ്റ നിരയാണ് ഫ്രാന്‍സിന്റേത്. പ്ലെയിങ് ഇലവനും ബെഞ്ചിലിരിക്കുന്നവരും ഒരുപോലെ ശക്തരാണ്. ആരെ കളത്തിലിറക്കുമെന്നാണ് ദെഷാംസിന്റെ കണ്‍ഫ്യൂഷന്‍. ഗോള്‍ മെഷീന്‍ കിലിയന്‍ എംബപ്പെ ലോകകപ്പില്‍ എട്ട് ഗോളും മൂന്ന് അസിസ്റ്റുമാണ് നേടിയത്. കൂട്ടിന് പുട്ടിന് പീര പോലെ ഉസ്മാന്‍ ഡെംബലെയും മൈക്കിള്‍ ഒലിസെയുമുണ്ട്. ഗോളടിക്കാനും അടിപ്പിക്കാനും മികവുള്ളവരാണ് എല്ലാം. ലോകകപ്പില്‍ രണ്ട് ഗോള്‍ മാത്രം വഴങ്ങിയ പ്രതിരോധ നിരയും കരുത്തരാണ്. മൈക്ക് മൈഗ്‌നന്‍ കാവല്‍ നില്‍ക്കുന്ന ഗോള്‍പോസ്റ്റും സുശക്തമാണ്. മൂന്ന് നോക്കൗട്ട് മത്സരത്തിലും ടീം ഗോള്‍ വഴങ്ങിയിട്ടില്ല.

 

പ്രീക്വാര്‍ട്ടര്‍ ശാപം കടന്ന് സെമിയിലെത്തിയ സ്‌പെയിനിന് ലക്ഷ്യം 2010ന് ശേഷമൊരു കിരീടമാണ്. സന്തുലിതമാണ് ടീം. കരുത്തുറ്റ പ്രതിരോധനിരയാണ് ഹൈലൈറ്റ്. ആറ് മത്സരത്തില്‍ ഗോള്‍ വഴങ്ങിയത് ഒരൊറ്റത്തവണ മാത്രമാണ്. പ്രതിരോധക്കോട്ടകെട്ടി കുബാര്‍സിയും ലപ്പോര്‍ട്ടെയുമുണ്ട്. ഇരു വശങ്ങളില്‍ കുക്കുറേയയും പെഡ്രോ പോറോയും. മിഡ് ഫീല്‍ഡില്‍ റോഡ്രി- പെഡ്രി കോംബോയും ക്രിയേറ്റീവ് മാസ്റ്ററായി മുന്‍നിരയില്‍ നൃത്തച്ചുവടുകളുമായി ലമീന്‍ യമാലുമുണ്ട്. നല്ലൊരു ഫിനിഷറുടെ അഭാവമാണ് തലവേദന.

 

നേര്‍ക്കുനേര്‍ പോരില്‍ സ്‌പെയിനാണ് മുന്നില്‍. 38 മത്സരത്തില്‍ 18 ജയം. ഫ്രാന്‍സിന് 13. ലോകകപ്പില്‍ ഇതിന് മുമ്പ് നേര്‍ക്കുനേര്‍ വന്നത് 2006ലാണ്. അന്ന് ഫ്രാന്‍സ് ജയിച്ചുകയറിയത് ഒന്നിനെതിരെ മൂന്ന് ഗോളിനും. 2024 യൂറോകപ്പ് സെമിയിലും 2025 നേഷന്‍സ് ലീഗ് സെമി ഫൈനലിലും ഫ്രഞ്ചുപടയെ കെട്ടുകെട്ടിച്ചു ലാ റോജകള്‍. ഇന്ന് എല്ലാത്തിനും മറുപടി പറയണം എംബപ്പെക്കും സംഘത്തിനും.