പുക പരിശോധന സര്‍ട്ടിഫിക്കറ്റ് കാലാവധി ചുരുക്കി നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

: ഒരു വര്‍ഷത്തേക്ക് നല്‍കേണ്ട വാഹനങ്ങളുടെ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ആറു മാസത്തേക്ക് ചുരുക്കി നല്‍കുന്ന പുക പരിശോധനാ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. 2012 ന് ശേഷം പുറത്തിറങ്ങിയ ബിഎസ് 4(ഭാരത് സ്റ്റേജ് എമിഷന്‍ നോംസ്) വാഹനങ്ങളുടെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന് ഒരു വര്‍ഷത്തെ കാലപരിധിയാണ് നല്‍കേണ്ടത്. എന്നാല്‍, നിലവില്‍ പുകപരിശോധനാ കേന്ദ്രങ്ങള്‍ നല്‍കുന്നത് ആറു മാസം കാലവധിയുള്ള സര്‍ട്ടിഫിക്കറ്റാണ്. നിലവില്‍ ബിഎസ് 3 വാഹനങ്ങള്‍ക്ക് മാത്രമാണ് ആറു മാസത്തെ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. ഇരുചക്ര വാഹനങ്ങള്‍ക്ക് 80 രൂപയും, മുച്ചക്ര വാഹനങ്ങള്‍ പെട്രോള്‍ 80 രൂപയും, ഡീസല്‍ 90 രൂപയും, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ പെട്രോള്‍ 100 രൂപയും, ഡീസല്‍ 110 രൂപയും, ഹെവി മോട്ടോര്‍ വെഹിക്കിളിന് 150 രൂപയുമാണ് പുക പരിശോധന ഫീസായി വാങ്ങേണ്ടത്. പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഈ മാസം മുതല്‍ ഓണ്‍ലൈനിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വാഹന്‍ സോഫ്റ്റ്വെയറും പുക പരിശോധനാ കേന്ദ്രങ്ങളും തമ്മില്‍ ലിങ്ക് ചെയ്യും. ഒരു വര്‍ഷം കാലാവധി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇരട്ടി ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പരാതിയുമായി ആര്‍ടിഒയെ സമീപിക്കാം. ഫോണ്‍ 8547639003. എല്ലാ പുക പരിശോധനാ കേന്ദ്രങ്ങളിലും നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധിയും, പരിശോധന ഫീസും വാഹന ഉടമസ്ഥര്‍ക്ക് കാണുന്ന വിധത്തില്‍ ബോര്‍ഡ് എഴുതി പ്രദര്‍ശിപ്പിക്കണം. അല്ലാത്ത പക്ഷം അത്തരം പുക പരിശോധന കേന്ദ്രങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ആര്‍ടിഒ ജിജി ജോര്‍ജ് അറിയിച്ചു.