കോവിഡ് വുഹാനിലെ ലാബിൽ നിർമ്മിച്ചതാണെന്ന ആരോപണവുമായി ചൈനയിൽ നിന്ന് ഓടിപ്പോയ വൈറോളജിസ്റ്റ്

കൊറോണ വൈറസ് പകർച്ചവ്യാധി ലോകത്തെ ബാധിച്ചതുമുതൽ, അതിന്റെ ഉത്ഭവത്തെക്കുറിച്ച് പലതരത്തിൽ ഉള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഏറ്റവും പുതിയതായി ഒരു ചൈനീസ് വൈറോളജിസ്റ്റിന്റെ ആരോപണമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

കൊറോണ വൈറസ് വുഹാനിലെ ലാബിൽ നിർമ്മിച്ചതാണെന്ന അവകാശവാദവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഹോങ്കോംഗ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകയായ ഡോ. ലി മെംഗ്-യാൻ.

തന്റെ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകൾ ഉടനെ പ്രസിദ്ധീകരിക്കുമെന്നും അവർ പറഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്.

ചൈനീസ് സർക്കാരിൽ നിന്ന് ഒളിച്ചോടിയതായി പറയപ്പെടുന്ന ഇവർ വെള്ളിയാഴ്ച ഐടിവിയിൽ പ്രത്യക്ഷപ്പെടുകയും വൈറസ് മനുഷ്യനിർമ്മിതമാണെന്നതിന് തെളിവുകൾ തന്റെ പക്കലുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തു.

“മനുഷ്യ വിരലടയാളം പോലെയാണ് ജീനോം സീക്വൻസ്. ഇതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് ഇവ തിരിച്ചറിയാൻ കഴിയും. ചൈനയിലെ ലാബിൽ നിന്ന് ഇത് എന്തിനാണ് വന്നതെന്നും എന്തുകൊണ്ടാണ് അവർ ഇത് നിർമ്മിച്ചതെന്നും ആളുകളോട് പറയാൻ ഞാൻ ഈ തെളിവുകൾ ഉപയോഗിക്കും. ബയോളജി പരിജ്ഞാനം ഇല്ലാത്തവർക്കും ഇത് മനസ്സിലാക്കാൻ കഴിയും,” ഡോ. ലി മെംഗ്-യാൻ പറഞ്ഞു.

ഡോ. ലി മെംഗ്-യാൻ ജീവഹാനി ഭയന്ന് ഒരു വർഷം മുമ്പാണ് യുഎസിലേക്ക് പലായനം ചെയ്തത്. രഹസ്യ ഇടത്തിൽ നിന്നാണ് അവർ ഐടിവിയോട് സംസാരിച്ചത്.

“ചൈനീസ് സർക്കാർ കാലതാമസമോ മറച്ചുവെക്കലോ നടത്തിയിട്ടില്ല എന്നതാണ് വസ്തുത. വൈറസ് ഡാറ്റയും അനുബന്ധ വിവരങ്ങളും കഴിയാവുന്നത്രയും വേഗം ചൈന അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ റിപ്പോർട്ട് ചെയ്തു. വുഹാൻ സിറ്റിയിൽ കേസുകൾ തിരിച്ചറിഞ്ഞയുടനെ, ചൈന ഉടൻ തന്നെ രോഗം പടരുന്നത് തടയാൻ അന്വേഷണം നടത്തി,” ഡോ. ലി മെംഗ്-യാന്റെ അവകാശവാദങ്ങളോട് പ്രതികരിച്ച് ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷൻ ഡയറക്ടർ പറഞ്ഞു:

വൈറസ് പടർന്നുപിടിച്ചത് ഒരു ലാബിൽ നിന്നാണെന്ന വാദത്തെ തള്ളിപ്പറഞ്ഞ ചൈനീസ് ആരോഗ്യ കമ്മീഷൻ പുതിയ കൊറോണ വൈറസ് ഒരു ലബോറട്ടറിയിൽ സൃഷ്ടിച്ചതായി തെളിവുകളില്ലെന്ന് ലോകാരോഗ്യ സംഘടന ഒന്നിലധികം തവണ പറഞ്ഞ കാര്യവും പരാമർശിച്ചു.