കൊവിഡ്: ലോകത്ത് 24 മണിക്കൂറിനിടെ ആറു ലക്ഷത്തില്‍പരം രോഗ ബാധിതര്‍; 10,063 മരണം

വാഷിങ്ടണ്‍ ഡിസി: ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു ലക്ഷത്തില്‍പരം കൊവിഡ് രോഗികള്‍. 609,618 പേര്‍ക്കാണ് രോഗം ബാധിച്ചതെന്ന് വേള്‍ഡോ മീറ്ററും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും പുറത്തുവിടുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു.

ലോകത്ത് ഇതുവരെ 52,417,937പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. പുതിയതായി 10,063 പേര്‍കൂടി മരിച്ചതോടെ രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,288,778 ആയി ഉയര്‍ന്നു. 36,663,495 പേര്‍ ഇതുവരെ രോഗമുക്തി നേടി. നിലവില്‍ 14,465,664 പേരാണ് ചികിത്സയിലുള്ളത്. അതില്‍ 94,739 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപോര്‍ട്ട് വ്യക്തമാക്കുന്നത്.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, റഷ്യ, സ്‌പെയിന്‍, അര്‍ജന്റീന, ബ്രിട്ടന്‍, കൊളംബിയ, ഇറ്റലി, മെക്‌സിക്കോ, പെറു, ദക്ഷിണാഫ്രിക്ക, ജര്‍മനി, ഇറാന്‍ എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ 15ലുള്ളത്. അമേരിക്കയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. ഇതുവരെ 1,06,98,196 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 2,47,233 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിയാറ് ലക്ഷം പിന്നിട്ടു.രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് ലോകത്ത് രണ്ടാം സ്ഥാനത്ത്. രാജ്യത്ത് 86,84,039 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 1,28,164 പേര്‍ മരിച്ചു. മരണ നിരക്ക് 1.48 ശതമാനമായി തുടരുന്നു.രോഗമുക്തി നേടിയവരുടെ എണ്ണം എണ്‍പത് ലക്ഷം പിന്നിട്ടു. 92.64 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ബ്രസീലില്‍ ആകെ രോഗബാധിതരുടെ എണ്ണം 57 ലക്ഷം പിന്നിട്ടു. 1,63,406 പേര്‍ മരിച്ചു. 50,64,344 പേര്‍ രോഗമുക്തി നേടി. റഷ്യയിലും കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. പതിനെട്ട് ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 31,593 പേര്‍ മരിച്ചു.