കൊവിഡ്-19: ബ്രസീലില്‍ മരണം ആയിരം കടന്നു

കൊറോണ വൈറസ് പാന്‍ഡെമിക്കില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ വെള്ളിയാഴ്ച 1000 മരണങ്ങള്‍ മറികടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 19,638 സ്ഥിരീകരിച്ച കൊവിഡ്-19 കേസുകളില്‍ 1,056 പേര്‍ മരിച്ചു. ലോകമെമ്പാടുമുള്ള മരണസംഖ്യ 100,000 ല്‍ കൂടുതലാണ്. ഇറ്റലി (18,000 ല്‍ കൂടുതല്‍), യു.എസ്.എ (ഏകദേശം 17,000), സ്പെയിന്‍ (ഏകദേശം 16,000) തുടങ്ങിയ രാജ്യങ്ങളിലെ മരണങ്ങളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബ്രസീലിന്‍റെ കണക്ക് ഇപ്പോഴും വളരെ ചെറുതാണെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍, കാര്യങ്ങള്‍ കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറയുന്നു. ഏപ്രില്‍ അവസാനത്തോടെ കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ പ്രവചിക്കുന്നു.

രാജ്യത്തെ ദരിദ്ര പ്രദേശങ്ങളില്‍, പ്രത്യേകിച്ച് ഫാവെലകള്‍ (ചരിത്രപരമായി സര്‍ക്കാര്‍ അവഗണന അനുഭവിച്ച ബ്രസീലിലെ താഴ്ന്നതും ഇടത്തരവും അനിയന്ത്രിതവുമായ സെറ്റില്‍മെന്റ് കോളനി), സാവോ പോളോ, റിയോ ഡി ജനീറോ തുടങ്ങിയ നഗരങ്ങളിലെ തിരക്കേറിയ, ദരിദ്രരായ ചേരികളില്‍ അടിസ്ഥാന ആരോഗ്യവും ശുചിത്വ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതാണ് അതിന് കാരണമെന്ന ആശങ്കയുണ്ടെന്നും അവര്‍ പറയുന്നു.

അതേസമയം, കോവിഡ് 19 നെ നിസ്സാരവത്ക്കരിച്ചതിന് പ്രസിഡന്‍റ് ജെയര്‍ ബോള്‍സോനാരോ വിമര്‍ശനം നേരിടുന്നുണ്ട്. ഈ മഹാമാരിയെ ‘ചെറിയ പനി’ എന്നാണ് പ്രസിഡന്റ് നിര്‍‌വചിച്ചത്.

അനിവാര്യമല്ലാത്ത ബിസിനസുകള്‍ അടച്ചുപൂട്ടാനും ആളുകളെ വീട്ടില്‍ തുടരാന്‍ പറയാനുമുള്ള തീരുമാനങ്ങളില്‍ തീവ്ര വലതുപക്ഷ നേതാവ് പ്രാദേശിക, സംസ്ഥാന അധികാരികളുമായി ഏറ്റുമുട്ടിയിരുന്നു. ഇത് അനാവശ്യമായി സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

വൈറസ് വ്യാപനത്തിനെതിരെ പോരാടുതിനുള്ള സ്വന്തം സര്‍ക്കാരിന്‍റെ ശുപാര്‍ശകളെ അവഗണിക്കുന്ന ഏറ്റവും പുതിയ നടപടിയില്‍, പിന്തുണക്കാരെ അഭിവാദ്യം ചെയ്യാന്‍ അദ്ദേഹം വെള്ളിയാഴ്ച ബ്രസീലിയയിലെ തെരുവുകളില്‍ എത്തി.

മുഖംമൂടി ധരിക്കാത്തതും സാമൂഹിക അകലം പാലിക്കുന്ന നടപടികളെ അവഗണിച്ചതുമായ ഒരു ഘട്ടത്തില്‍ വലതു കൈകൊണ്ട് മൂക്ക് തുടച്ചതിന് ശേഷം ഒരു വൃദ്ധയായ സ്ത്രീയോട് ഷെയ്ക്ക് ഹാന്റ് കൊടുക്കാന്‍ ശ്രമിച്ച അദ്ദേഹത്തിന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു.

‘ബോള്‍സോനാരോ രാഷ്ട്രീയമായി ഒറ്റപ്പെട്ടു. അദ്ദേഹത്തിന് എല്ലാ സാമൂഹിക വിഭാഗങ്ങളിലും നിന്നുള്ള പിന്തുണ നഷ്ടപ്പെട്ടു. കോണ്‍ഗ്രസിലോ ജുഡീഷ്യറിയിലോ വളരെ കുറച്ച് സഖ്യകക്ഷികള്‍ മാത്രമേ അദ്ദേഹത്തെ അനുകൂലിക്കുന്നുള്ളൂ,’ പൊളിറ്റിക്കല്‍ അനലിസ്റ്റ് സില്‍വിയോ കോസ്റ്റ പറഞ്ഞു.

അതേസമയം, കൊറോണ വൈറസ് അടിച്ചമര്‍ത്താന്‍ ആക്രമണാത്മക നടപടികള്‍ കൈക്കൊള്ളുതിനെക്കുറിച്ചുള്ള അന്താരാഷ്ട്ര ശുപാര്‍ശകള്‍ക്കൊപ്പം നില്‍ക്കുന്ന ആരോഗ്യമന്ത്രി ലൂയിസ് ഹെന്‍‌റിക് മണ്ടേട്ടയ്ക്ക് അംഗീകാരം ലഭിച്ചു.

പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനുള്ള മണ്ടേട്ടയുടെ അംഗീകാര റേറ്റിംഗ് 76 ശതമാനവും ബോള്‍സോനാരോയുടേത് 33 ശതമാനവുമാണെന്ന് പോളിംഗ് സ്ഥാപനമായ ഡേറ്റാഫോള്‍ഹ കഴിഞ്ഞ വെള്ളിയാഴ്ച അഭിപ്രായപ്പെട്ടു.

രാജ്യത്തെ വ്യാവസായിക കേന്ദ്രവും 44 ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന സാവോ പോളോ സംസ്ഥാനത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധിച്ചത്. ഇവിടെ 8,216 കേസുകളും 540 മരണങ്ങളും ഉണ്ടായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയോ ഡി ജനീറോ സംസ്ഥാനമാണ് അടുത്തത്, 2,464 കേസുകളും 147 മരണങ്ങളും.

പരിമിതമായ പരിശോധന ശേഷിയും സാമ്പിളുകളുടെ ഒരു വലിയ ബാക്ക്‌ലോഗും കണക്കിലെടുക്കുമ്പോള്‍ യഥാര്‍ത്ഥ കേസുകളുടെ എണ്ണം വളരെ ഉയര്‍ന്നതാണെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി.

ഫാവെലകള്‍ക്കുള്ള ഭീഷണിക്കു പുറമെ, പാന്‍ഡെമിക് എന്നാല്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്നുപോലും അറിയാത്ത ബ്രസീലിയന്‍ തദ്ദേശീയ സമൂഹങ്ങളെക്കുറിച്ചും ആശങ്കകള്‍ വളരുന്നുണ്ട്.