ഇറാഖ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് നേരെ ഡ്രോൺ ആക്രമണം; കഷ്ടിച്ച് രക്ഷപ്പെട്ട് മുസ്തഫ അൽ ഖാദിമി

ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിയുടെ ഔദ്യോഗിക വസതിയിലേക്ക് സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറക്കി ഭീകരർ. ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയിൽ സ്ഥിതി ചെയ്യുന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് നേരെയാണ് ആക്രമണം. സ്‌ഫോടനത്തിൽ പ്രധാനമന്ത്രിയുടെ ആറ് അംഗരക്ഷകർക്ക് പരുക്കേറ്റു

മുസ്തഫ അൽ ഖാദിമി ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. താൻ സുരക്ഷിതനാണെന്നും ജനങ്ങൾ സംയമനം പാലിക്കണമെന്നും ഖാദിമി ട്വീറ്റ് ചെയ്തു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലത്തെ ചൊല്ലി ഇറാഖിൽ ആഭ്യന്തര കലഹം രൂക്ഷമായ സാഹചര്യത്തിലാണ് ആക്രമണം.

ഫലം അംഗീകരിക്കില്ലെന്ന വാദവുമായി തെരുവിലിറങ്ങി കലാപം സൃഷ്ടിച്ച നിരവധി പേർക്ക് പരുക്കേറ്റിരുന്നു. വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.