പരിസ്ഥിതി ആഘാതവിലയിരുത്തൽ,കരട് വിജ്ഞാപനം കേരളത്തിന് പരിസ്ഥിതി സംഘടനകളുടെ അപ്പീൽ: സർക്കാരിനോട് പരിസ്ഥിതി സംഘടനകളുടെ മൂന്നിന നിർദ്ദേശങ്ങൾ

ആർ. വാസുദേവൻ
സ്പെഷൽ കറസ്പോണ്ടന്റ്

കൽപ്പറ്റ:കേന്ദ്ര സർക്കാറിൻ്റെ 2020ലെ പരിസ്ഥിതി ആഘാത വിലയിരുത്തൽ കരട് വിജ്ഞാപനത്തോടുള്ള കേരള സർക്കാറിൻ്റെ പ്രതികരണം വളരെ ദുർബലമായിപ്പോയി എന്നു ഖേദപൂർവ്വം പറയട്ടെ എന്നു പറഞ്ഞു കൊണ്ടാണ് നിവേദനം.കവയത്രി സുഗതകുമാരി അടക്കമുള്ള പരിസ്ഥിതിപ്രവർത്തകരാണ് മുഖ്യമന്ത്രിയ്ക്കും സംസ്ഥാനത്തെ മുഴുവൻ പാർലമെൻ്റ്, നിയമസഭാ സാമാജികർക്കും ഒപ്പിട്ട് നിവേദനം സമർപ്പിച്ചത്

പരിസ്ഥിതി പ്രതിസന്ധികൾ മാനവരാശിയുടെ നിലനിൽപ്പിനെ തന്നെ ഗുരുതരമായി ചോദ്യം ചെയ്യുന്ന കാലത്താണ് നാമിപ്പോൾ ജീവിക്കുന്നത്. കാലാവസ്ഥാ പ്രതിസന്ധിയുടെ ഫലമായി കൂടിയുണ്ടായ അതിതീവ്ര മഴയും പശ്ചിമഘട്ട മലനിരകളിലെ തെറ്റായ ഭൂവിനിയോഗവും കേരളത്തിനും ഇന്ത്യയുടെ ഇതര പ്രദേശങ്ങൾക്കും തീരാദുരന്തവും ദുരിതവുമാണ് സമ്മാനിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനും പുനസ്ഥാപനത്തിനും ഇനിയും മുന്തിയ പ്രാധാന്യം നൽകിയില്ലെങ്കിൽ , അത് വരും തലമുറയോടുള്ള അക്ഷന്തവ്യമായ അപരാധമായിപ്പോകും.

പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടുത്തുന്നതിന്ന് , അതിനായുള്ള നയങ്ങളും നിയമങ്ങളും നടപടികളും ശക്തിപ്പെടുത്തേണ്ടതുണ്ട്. നിർഭാഗ്യവശാൽ ഇതിന് കടകവിരുദ്ധമായ നിലപാടുകളാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ കരടു വിജ്ഞാപനത്തിൽ കാണുന്നത്.

ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി നിയമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിൻ്റെ ലക്ഷ്യങ്ങളെയും അന്തസ്സത്തയെയും ആകെത്തകർക്കുന്ന വ്യവസ്ഥകൾ കരടു വിഞ്ഞാപനത്തിൽ ഉണ്ട്. അതിലുപരി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുള്ള യാതൊരു നിർദ്ദേശവും ഈ വിജ്ഞാപനത്തിൽ ഇല്ല .

അതിനാലാണ് 2020ലെ കരടു വിജ്ഞാപനം പൂർണ്ണമായും പിൻവലിക്കണമെന്ന് പൊതുസമൂഹം ആവശ്യപ്പെടുന്നതു്. ഈ സന്ദർഭത്തിൽ താഴെ പറയുന്ന മൂന്നു ആവശ്യങ്ങൾ തങ്ങൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെയും സംസ്ഥാനത്തെ മുഴുവൻ പാർലമെൻ്റ് – നിയമസഭാ സാമാജികരുടെയും മുമ്പാകെ വയ്ക്കുയാണെന്ന് നിവേദനത്തിൽ വിശദമാക്കുന്നു. നിവേദനത്തിലെ പ്രധാന
മൂന്ന് നിർദ്ദേശങ്ങൾ ഇവയാണ്.

1)2020ലെ പരിസ്ഥിതി ആഘാത വിലയിരുത്തൽ കരടു വിജ്ഞാപനം പൂർണ്ണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര വനം- പരിസ്ഥിതി – കാലാവസ്ഥാ വ്യതിയാന വകപ്പിന്ന് കത്തയക്കണം.

2) നിലവിലുള്ള പരിസ്ഥിതി സംരക്ഷണ നിയമം ശക്തിപ്പെടുത്തുന്നതിന്നായി പുതിയ വിജ്ഞാപനമോ നിയമമോ കൊണ്ടുവരാനായി ഒരു വിദഗ്ദ സമിതിയെ പ്രഖ്യാപിക്കണമെന്നും പ്രസ്തുത വിദഗസമിതിയുടെ റിപ്പോർട്ട് പാർലമെൻ്റും നിയമസഭകളും പഞ്ചായത്തുകളും ഗ്രാമസഭകളും പരിസ്ഥിതി -സാമൂഹ്യ സംഘടനകളും പൊതുസമൂഹവും ചർച്ച ചെയ്യണമെന്നും അവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കണമെന്നും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടണം .
3) കേന്ദ്ര സർക്കാറിൻ്റെ പരിസ്ഥിതി ആഘാത വിലയിരുത്തൽ കരടു വിജ്ഞാപനം 2020നെക്കുറിച്ച് സംസ്ഥാന സർക്കാറിൻ്റെ നയം രൂപപ്പെടുത്തുന്നതിനും കേരളത്തിൽ നിലവിലുള്ള പരിസ്ഥിതി നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുമായി പരിസ്ഥിതി വിദഗ്ദരും ശാസ്ത്രജ്ഞരും അടങ്ങിയ ഒരു വിദഗ്ദ സമിതി അടിയന്തിരമായി രൂപീകരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ കേരളത്തിലെ 25 ഓളം പരിസ്ഥിതി സംഘടനകൾ മുന്നോട്ട് വയ്ക്കുന്നത്.