ശബരിമല യുവതീ പ്രവേശനം; എം സ്വരാജ് നടത്തിയ പ്രസംഗത്തില്‍ റിപ്പോര്‍ട്ട് തേടി കോടതി

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സിപിഐഎം നേതാവ് എം സ്വരാജ് നടത്തിയ പ്രസംഗത്തില്‍ റിപ്പോര്‍ട്ട് തേടി കോടതി. യൂത്ത് കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയിലാണ് കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയത്. 2018ലെ പ്രസംഗത്തിന്റെ വീഡിയോ സഹിതമായിരുന്നു പരാതി.ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിവാദപരവും അടിസ്ഥാന രഹിതവുമായ പ്രസ്താവന എം സ്വരാജ് നടത്തിയെന്നാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് പരാതി നല്‍കിയത്. അയ്യപ്പന്റെ ബ്രഹ്മചര്യം അവസാനിച്ചു എന്നും മാളികപ്പുറത്തമ്മയുടെ കണ്ണുനീരാണ് പ്രളയമായി നദികളിലൂടെ ഒഴുകി വന്നതെന്നുമായിരുന്നു എം സ്വരാജിന്റെ പ്രസംഗം.
വിഷയത്തില്‍ കൊല്ലം വെസ്റ്റ് എസ്എച്ച്ഒയ്ക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും വിഷ്ണു സുനില്‍ നേരത്തെ പരാതി നല്‍കിയെങ്കിലും കേസ് എടുക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.