തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; നടപടികള്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു

ഭരണ പ്രതിപക്ഷ എതിര്‍പ്പുകള്‍ക്കിടെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടികള്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു. ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ എസ്‌ഐആര്‍ എന്യൂമറേഷന്‍ ആദ്യ ഫോം ഗവര്‍ണര്‍ക്ക് വിതരണം ചെയ്തു. നാളെ ജീവനക്കാരുടെ പരിശീലന പരിപാടികള്‍ ആരംഭിക്കും.

എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ശക്തമായി എസ്‌ഐആര്‍ എതിര്‍ക്കുന്നതിനിടയാണ് ഗവര്‍ണര്‍ക്ക് എന്യൂമറേഷന്‍ ഫോം വിതരണം ചെയ്ത് എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കൊപ്പം രാജ്ഭവനില്‍ എത്തിയാണ് ബൂത്ത് ലെവല്‍ ഓഫീസര്‍ ഫോം ഗവര്‍ണര്‍ക്ക് കൈമാറിയത്. യോഗ്യരായ ഒരു വോട്ടറെയും ഒഴിവാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. വേഗത്തിലുള്ളതും പിശകുകളില്ലാത്തതുമായ പുനരവലോകനത്തിനായി ജനങ്ങളോട് സഹകരിക്കാനും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു.

നവംബര്‍ നാല് മുതല്‍ ഡിസംബര്‍ നാല് വരെയാണ് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ പട്ടിക വിതരണം ചെയ്യുക. ബിഎല്‍ഒമാര്‍ വിതരണം ചെയ്യുന്ന ഫോം വോട്ടര്‍മാര്‍ 2003 ലെ വോട്ടര്‍ പട്ടികയുമായി താരതമ്യം ചെയ്ത് പേരുകള്‍ ഉണ്ടോയെന്ന് ഉറപ്പാക്കണം. പേരുകള്‍ ഉണ്ടെങ്കില്‍ വോട്ടര്‍മാര്‍ മറ്റ് രേഖകളൊന്നും സമര്‍പ്പിക്കേണ്ടതില്ല. ഡിസംബര്‍ ഒമ്പതിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ ഒമ്പത് മുതല്‍ 2026 ജനുവരി 8 വരെയാകും തിരുത്തലിനുള്ള സമയം. ഫെബ്രുവരി 7 നാകും അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക. SIR നെ തിരെ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ബുധനാഴ്ച ചേരും.