Headlines

ശബരിമലയിൽ സുഖദർശനം വാഗ്ദാനം ചെയ്ത് പണം തട്ടി, ഭക്തർക്ക് നഷ്ടമായത് 10000 രൂപ; 2 ഡോളി തൊഴിലാളികൾ പിടിയിൽ

ശബരിമലയിൽ സുഖദർശനം വാഗ്ദാനം ചെയ്ത് പണം തട്ടി. ഡോളി തൊഴിലാളികളായ രണ്ടുപേർ പിടിയിൽ. ഇടുക്കി പീരുമേട് സ്വദേശികൾ കണ്ണൻ, ആർ രഘു എന്നിവരെ പമ്പ പൊലീസ് പിടികൂടി. കാസർഗോഡ് സ്വദേശികളായ ഭക്തരാണ് കബളിപ്പിക്കപ്പെട്ടത്. ഭക്തരിൽ നിന്ന് 10,000 രൂപ നഷ്ടമായി. വരിനിൽക്കാതെ ദർശനം സാധ്യമാക്കാമെന്ന് വാഗ്ദാനം നൽകിയാണ് ഇരുവരും പണം വാങ്ങിയത്.

ഒക്ടോബർ മാസം 18 ന് ശബരിമലയിൽ തിരക്കുമൂലം തീർത്ഥാടകരെ നിയന്ത്രിച്ചിരുന്ന സമയത്ത് ഉച്ചക്ക് 12 മണിയോടുകൂടി മരക്കൂട്ടത്തു നിന്നും നടന്ന് വന്ന സംഘത്തെ ഡോളി തൊഴിലാളികളായ പ്രതികൾ ചേർന്ന് ക്യാൻവാസ് ചെയ്തു കൂടുതൽ സമയം ക്യൂവിൽ നിൽക്കാതെ കൂട്ടി കൊണ്ടുപോയി ശബരിമലയിൽ ദർശനം നടത്തി തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 10000 രൂപ വാങ്ങി വാവര് നടക്ക് സമീപത്ത് എത്തിച്ചശേഷം കടന്നുകളയുകയായിരുന്നു.

അയ്യപ്പഭക്തന്മാരെ കബളിപ്പിച്ച് പണം തട്ടിയതായി ലഭിച്ച വിവരത്തെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പമ്പ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരികയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ റാന്നി കോടതിയിൽ ഹാജരാക്കും. കേസിലെ പ്രതികളായ ഡോളി തൊഴിലാളികളുടെ ഡോളി പെർമിറ്റ് റദ്ദാക്കുന്നതിന് ദേവസ്വം ബോർഡിന് കത്ത് നൽകും.

ഡോളി തൊഴിലാളികളായി രജിസ്റ്റർ ചെയ്ത ശേഷം ഡോളി ചുമക്കാതെ ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തരെ കബളിപ്പിക്കുന്ന ആൾക്കാരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരുന്നുണ്ട്. ഇത്തരത്തിലുള്ള ആൾക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് പമ്പ പൊലീസ് അറിയിച്ചു.