പ്രഭാത വാർത്തകൾ

 

🔳ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സിനെതിരേ എല്‍ഡിഎഫിലും എതിര്‍പ്പ്. ഓര്‍ഡിനന്‍സിനെതിരേ പ്രതിപക്ഷം ശക്തമായ നിലപാടെടുത്തിരിക്കേ സിപിഐയാണ് നീരസം പ്രകടമാക്കിയത്. ഓര്‍ഡിനന്‍സ് അടക്കമുള്ള വിഷയങ്ങള്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഫെബ്രുവരിയില്‍ നിയമസഭ ചേരാനിരിക്കേ ഓര്‍ഡിനന്‍സിന്റെ ആവശ്യമില്ലായിരുന്നു. അദ്ദേഹം പറഞ്ഞു. ഭേദഗതി ഓര്‍ഡിനന്‍സ് സിപിഎമ്മിന്റെ മാത്രം ആവശ്യമാണെന്നും എല്‍ഡിഎഫിനു ബോധ്യപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

🔳അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയ്ക്കുപോയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ദുബായിലേക്ക് പോകും. ഒരാഴ്ച യുഎഇയിലെ വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കും. ദുബായ് എക്സ്പോയിലെ കേരള പവലിയന്‍ ഉദ്ഘാടനം ചെയ്യും. അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലെ മന്ത്രിമാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ഫെബ്രുവരി ഏഴാം തീയതി അദ്ദേഹം തിരുവനന്തപുരത്ത് മടങ്ങി എത്തും. അമേരിക്കയില്‍നിന്ന് ഇന്നു തിരിച്ചെത്തുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്.

🔳എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലെ എഴുത്തു പരീക്ഷ ആദ്യം നടത്തുമെന്നും അതിനു ശേഷമാവും പ്രാക്ടിക്കല്‍ പരീക്ഷയെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പ്രാക്ടിക്കല്‍ പരീക്ഷ ആദ്യം നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. കോവിഡ് പോസിറ്റീവ് ആകുന്ന കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക മുറി അനുവദിക്കും. പത്ത്, പ്‌ളസ് വണ്‍, പ്‌ളസ് ടു പരീക്ഷകള്‍ക്കുമുമ്പ് പാഠഭാഗങ്ങള്‍ തീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

🔳കോവിഡ് രോഗിയുമായി ബന്ധമുള്ള എല്ലാവര്‍ക്കും ഇനി ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കൊവിഡ് രോഗിയെ പരിചരിക്കുന്ന ആള്‍ക്ക് മാത്രം ക്വാറന്റീന്‍ മതിയാകും. രോഗനിര്‍ണയത്തിന് ടെലി കണ്‍സള്‍ട്ടേഷന്‍ പരമാവധി ഉപയോഗിക്കണം. മൂന്നാം തരംഗത്തില്‍ രോഗബാധിതര്‍ കൂടുന്നുണ്ടെങ്കിലും ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്ന് മന്ത്രി അറിയിച്ചു.

🔳ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിനു ഭക്ഷണം തയ്യാറാക്കുന്നവര്‍ ബ്രാഹ്‌മണരായിരിക്കണമെന്ന ദേവസ്വം ബോര്‍ഡ് പരസ്യം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ഇടപെട്ട് പിന്‍വലിപ്പിച്ചു. ഭക്ഷണം ഉണ്ടാക്കുന്നതിനാണ് ക്വട്ടേഷന്‍ വിളിച്ചത്. പ്രസാദ ഊട്ടുമായി ബന്ധപ്പെട്ട എല്ലാ ടെന്‍ഡര്‍ നടപടികളും റദ്ദാക്കിയതായി ദേവസ്വം അറിയിച്ചു.

🔳കേരള, മഹാത്മാഗാന്ധി സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകള്‍ ഹൈക്കോടതി തടഞ്ഞു. കൊവിഡ് വ്യാപനം ചൂണ്ടിക്കാണിച്ച് എന്‍എസ്എസ് നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. കോടതി ഉത്തരവിനു പിറകേ എം ജി സര്‍വകലാശാല ഫെബ്രുവരി എട്ട് വരെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

🔳കൊവിഡ് വ്യാപനം തടയാന്‍ കടുത്ത നിയന്ത്രണങ്ങളുള്ള കണ്ണൂരില്‍ ജില്ല കളക്ടറുടെ ഉത്തരവു ലംഘിച്ച് കണ്ണൂര്‍ സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പു നടത്തി. നൂറിലേറെ ക്യാംപസുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 90 ശതമാനത്തിലേറെ കോളേജുകളിലും എസ്എസ്ഫ്ഐ വന്‍ വിജയം നേടി. 20 പേരിലധികം കൂട്ടംകൂടരുതെന്ന വിലക്കുണ്ടായിട്ടും കോളജുകളില്‍ നൂറിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ആഹ്ളാദ പ്രകടനങ്ങളുണ്ടായി.

🔳കോഴിക്കോട് വെള്ളിമാടുകുന്ന് ബാലികാസദനത്തിലെ ആറു പെണ്‍കുട്ടികള്‍ ഒളിച്ചോടിയതിനു സഹായിച്ച സംഘത്തെ പോലീസ് തെരയുന്നു. ഒളിച്ചോട്ടത്തിനിടെ കുട്ടികള്‍ ആദ്യം 500 രൂപയ്ക്കു ഫോണ്‍ വാങ്ങി. ആര്‍ക്കോ ഫോണ്‍ ചെയ്താണ് 500 രൂപ ഗൂഗിള്‍ പേ ചെയ്തത്. കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റെടുക്കാന്‍ പണമില്ലായിരുന്ന കുട്ടികള്‍ ഫോണ്‍ വിളിച്ചുപറഞ്ഞ് കണ്ടക്ടര്‍ക്ക് രണ്ടായിരം രൂപയാണ് ഗൂഗിള്‍ പേ ചെയ്യിച്ചത്. പണം നല്‍കി കുട്ടികളെ വശത്താക്കിയ സംഘത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്.

🔳അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ തന്റെ ഫോണ്‍ അന്വേഷണസംഘത്തിനു കൈമാറാനാകില്ലെന്ന് നടന്‍ ദിലീപ് ഹൈക്കോടതിയില്‍. എങ്കില്‍ കോടതിക്കു കൈമാറിയാല്‍ മതിയെന്ന് പ്രോസിക്യൂഷന്‍. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി അവധിദിനമാണെങ്കിലും ഇന്നു ഹൈക്കോടതി പരിഗണിക്കും. ഫോണില്‍ മുന്‍ഭാര്യ മഞ്ജുവാര്യരുമായുള്ള സ്വകാര്യസംഭാഷണങ്ങളുണ്ടെന്നും അന്വേഷണസംഘം ദുരുപയോഗം ചെയ്താല്‍ തന്റെ സ്വകാര്യതയെ ബാധിക്കുമെന്നും ദിലീപ് വാദിച്ചു. തന്റെ മറ്റൊരു ഫോണില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറുമായുള്ള തെളിവുണ്ട്. അതു ഫൊറന്‍സിക് പരിശോധനയ്ക്കു കൊടുത്തിരിക്കുകയാണ്. നിരപരാധിത്വം തെളിയിക്കാന്‍ ഈ ഫോണ്‍ അനിവാര്യമാണ്. കോടതി ആവശ്യപ്പെട്ടാല്‍ ഹാജരാക്കാമെന്നും ദിലീപിന്റെ അഭിഭാഷകര്‍ മറുപടി നല്‍കി.

🔳അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ നടന്‍ ദിലീപ് ശ്രമിച്ചെന്ന കേസന്വേഷിക്കുന്ന പോലീസ്, നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ മൊഴിയെടുത്തു. എറണാകുളം സബ് ജയിലിലെത്തിയാണ് മൊഴിയെടുത്തത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ നിജസ്ഥിതിയാണ് അന്വേഷണ സംഘം പരിശോധിച്ചത്.

🔳ആലുവായില്‍ മറിഞ്ഞ ട്രെയിന്‍ ബോഗികള്‍ നീക്കം ചെയ്ത് ഇന്നലെ രാത്രിയോടെ ഗതാഗതം പുനസ്ഥാപിച്ചു. പാളം തെറ്റിയ നാല് ബോഗികളും ട്രാക്കില്‍നിന്ന് നീക്കി. ദീര്‍ഘദൂര ട്രെയിനുകള്‍ ഉള്‍പ്പടെ മണിക്കൂറുകളാണ് വൈകി ഓടിയത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയത്.

🔳ശബരിമലയില്‍ ഭക്തജനങ്ങള്‍ക്കിടെ തര്‍ക്കം ഉണ്ടാക്കിയതിന് രണ്ടു ശാന്തിക്കാരെ സസ്പെന്‍ഡ് ചെയ്തു. മാളികപ്പുറം ഉപദേവത ക്ഷേത്രത്തില്‍ ജോലി ചെയ്തിരുന്ന രാജേഷ്, രാഹുല്‍ ചന്ദ്രന്‍ എന്നിവരെയാണ് ദേവസ്വം ബോര്‍ഡ് സസ്പെന്‍ഡ് ചെയ്തത്.

🔳മുന്‍ മന്ത്രിയും എഐസിസി അംഗവുമായ രഘുചന്ദ്രബാലിന്റെ സഹോദരന്‍ രാജ ഗുരു ബാല്‍ ആത്മഹത്യ ചെയ്ത നിലയില്‍. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സഹോദരന്‍ രഘു ചന്ദ്രബാലും കുടുംബവുമാണ് തന്റെ മരണത്തിന് കാരണമെന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്. പോലീസുകാര്‍ക്കെതിരെയും ആരോപണമുണ്ട്.

🔳ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കേസില്‍ യുവതി പിടിയിലായി. തിരുവനന്തപുരം സ്വദേശിനിയും ആലപ്പുഴ സ്വദേശി ഷാരോണിന്റെ ഭാര്യയുമായ ഇന്ദു ഷാരോണ്‍ എന്ന മുപ്പത്തഞ്ചുകാരിയെയാണ് ചേര്‍ത്തല പൊലീസ് അറസ്റ്റു ചെയ്തത്. പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി ഇരുപത്തിരണ്ട് ലക്ഷം രൂപ തട്ടിപ്പു നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. കോണ്‍ഗ്രസിന്റെ മന്ത്രിയായിരുന്ന വി.എസ്. ശിവകുമാറിന്റെ പി.എ വാസുദേവന്‍നായരുടെ മകളാണെന്നും ഭര്‍ത്താവ് ഷാരോണ്‍ മണ്ണഞ്ചേരിയില്‍ കൊലക്കേസ് പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

🔳കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. വയനാട്ടില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന മുക്കം മാമ്പറ്റ സ്വദേശി സുധീറിനെ (47 ) ആണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. മാനന്തവാടിയില്‍നിന്നു കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസിലാണ് സംഭവം.

🔳തിരുവനന്തപുരം വലിയതുറ പാലത്തിനടുത്ത് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഗോഡൗണിനു സമീപമാണ് മൃതദേഹം കിടന്നിരുന്നത്. പോലീസ് കേസെടുത്തു.

🔳ഞായറാഴ്ച ലോക്ഡൗണിനെതിരേ കെസിബിസി. വിശ്വാസികള്‍ ദേവാലയങ്ങളിലെ ആരാധനകളില്‍ പങ്കെടുക്കുന്ന ദിവസമാണു ഞായറാഴ്ച. മറ്റു പല മേഖലകളിലും നിയന്ത്രണങ്ങളോടെ പരിപാടികള്‍ അനുവദിക്കുമ്പോള്‍, ദേവാലയങ്ങള്‍ക്കുള്ള കടുത്ത നിയന്ത്രണം പുന:പരിശോധിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.

🔳ബിജെപി ഭരിച്ചിരുന്ന തിരുവില്വാമല പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ കെ. പത്മജ നറുക്കെടുപ്പിലൂടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ്, സിപിഎം അംഗങ്ങള്‍ സംയുക്തമായി അവതരിപ്പിച്ച അവിശ്വാസ പ്രമേയങ്ങള്‍ വിജയിച്ചതോടെയാണ് ബിജെപി ഭരണം അവസാനിച്ചത്. ഭരണ സമിതിയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ആറ് അംഗങ്ങള്‍ വീതവും സിപിഎമ്മിന് അഞ്ച് അംഗങ്ങളുമാണുള്ളത്.

🔳കെ റെയില്‍ വിഷയത്തില്‍ കവി റഫീഖ് അഹമ്മദിന് പിന്നാലെ എംഎന്‍ കാരശ്ശേരിക്കെതിരെയും സിപിഎം സൈബര്‍ ആക്രമണം. ഭീഷണിയും അശ്ലീലവും നിറഞ്ഞ കമന്റുകളുടെ പ്രവാഹമാണ്. സംഘടിതമായ ആക്രമണമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. സൈബര്‍ ആക്രമണത്തില്‍ പരാതിയില്ലെന്നും തമാശയായെടുക്കുകയാണെന്നും എംഎന്‍ കാരശ്ശേരി പറഞ്ഞു.

🔳ആംബലുന്‍സില്‍ 48 കിലോ കഞ്ചാവു കടത്തിയ രണ്ടു പേര്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണയിലാണു സംഭവം. പുത്തന്‍പീടിയേക്കല്‍ ഉസ്മാന്‍, ഏറാട്ടുവീട്ടില്‍ ഹനീഫ എന്നിവരാണു പിടിയിലായത്.

🔳അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തെ അനുനയിപ്പിക്കാന്‍ പൊലീസെത്തി. പുതിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ആരെ നിയമിക്കണമെന്ന അഭിപ്രായം ശേഖരിക്കാനാണ് അഗളി ഡിവൈ.എസ്.പി ഓഫീസില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ മധുവിന്റെ വീട്ടിലെത്തിയത്.

🔳മുല്ലപ്പെരിയാര്‍ ഹര്‍ജികളില്‍ സുപ്രീംകോടതി പരിഗണിക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് ഉന്നതതല യോഗത്തില്‍ തീരുമാനം. കേരളത്തിനും തമിഴ്നാടിനും യോജിപ്പും വിയോജിപ്പുമുള്ള വിഷയങ്ങള്‍ പ്രത്യേകം സുപ്രീംകോടതിയെ അറിയിക്കും. റൂള്‍ കര്‍വ്, ഗെയ്റ്റ് ഓപ്പറേഷന്‍ അടക്കമുള്ള നാലു വിഷയങ്ങള്‍ പരിഗണിക്കുന്നതില്‍ ഇരു സംസ്ഥാനങ്ങള്‍ക്കും യോജിപ്പുണ്ട്. വിയോജിപ്പുള്ള സുരക്ഷ അടക്കമുള്ള വിഷയങ്ങളുടെ പട്ടികയും പ്രത്യേകം കോടതി അറിയിക്കും.

🔳കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ നിര്‍മിച്ച മൂന്നു കപ്പലുകള്‍ അതിര്‍ത്തി രക്ഷാസേനയ്ക്കു കൈമാറി. ഫ്ളോട്ടിങ് ബോര്‍ഡ് ഔട്ട്-പോസ്റ്റ് കപ്പലുകളാണ് രണ്ടാം സെറ്റ് അതിര്‍ത്തി സുരക്ഷാ സേനക്കു കൈമാറിയത്. ഇത്തരത്തിലുള്ള ഒമ്പത് കപ്പലുകള്‍ നിര്‍മ്മിച്ചു നല്‍കാനാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡുമായി കരാറുള്ളത്. 46 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ളവയാണ് ഓരോ കപ്പലുകളും.

🔳കോവിഡ് ബൂസ്റ്റര്‍ ഡോസ് മൂക്കിലൂടെ നല്‍കുന്നതിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന് ഡിസിജിഐ അനുമതി. ഭാരത് ബയോടെകിന്റെ ഇന്‍ട്രാ നേസല്‍ വാക്സീന് ഡ്രഗ് റെഗുലേറ്ററി ബോര്‍ഡ് പരീക്ഷണാനുമതി നല്‍കി. 900 ആളുകളില്‍ ആദ്യഘട്ട പരീക്ഷണം നടത്തും.

🔳മഹാരാഷ്ട്രയില്‍ പന്ത്രണ്ട് എംഎല്‍എമാരെ ഒരു വര്‍ഷത്തേക്ക് നിയമസഭ സസ്പെന്‍ഡ് ചെയത നടപടി സുപ്രീംകോടതി റദ്ദാക്കി. സ്പീക്കറെ കൈയ്യേറ്റം ചെയ്തെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തത്. ഒരു വര്‍ഷത്തേക്ക് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്യാന്‍ നിയമസഭയ്ക്ക് അവകാശമില്ല. പരമാവധി ഒരു സമ്മേളന കാലത്തേക്ക് സസ്പെന്‍ഡ് ചെയ്യാമെന്ന് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

🔳രാജ്യത്തെ ഏറ്റവും സമ്പത്തുള്ള പാര്‍ട്ടിയായി ബിജെപി. 2019 – 2020 ല്‍ 4847.78 കോടി രൂപയാണ് ബിജെപിയുടെ ആസ്തി. ബിഎസ്പിക്കു പിറകില്‍ മൂന്നമതാണ് കോണ്‍ഗ്രസിന്റെ സ്ഥാനം. ബിഎസ്പിക്ക് 698.33 കോടി രൂപയുടെ ആസ്തിയാണ്. 588.16 കോടിയാണ് കോണ്‍ഗ്രസിന്റെ ആസ്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

🔳സാമ്പത്തിക വിദഗ്ധന്‍ അനന്ത നാഗേശ്വരനെ പ്രധാനമന്ത്രിയുടെ പുതിയ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചു. നേരത്തെ ഇദ്ദേഹം പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ അംഗമായിരുന്നു. കേന്ദ്ര ബജറ്റിനും ഇക്കോണോമിക് സര്‍വേക്കും തൊട്ടുമുന്‍പാണ് തീരുമാനം. 2021 ഡിസംബര്‍ 17 മുതല്‍ ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

🔳ഇക്കൊല്ലത്തെ ബീറ്റിംഗ് ദി റിട്രീറ്റ് ആഘോഷം ഇന്ന്. ഡ്രോണുകളുടെ പ്രത്യേക പ്രദര്‍ശനമാകും ഏറ്റവും വലിയ ആകര്‍ഷണം. 10 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രദര്‍ശനത്തില്‍ ആയിരത്തോളം ഡ്രോണുകള്‍ പങ്കെടുക്കും.
ന്യൂ ഡല്‍ഹിയുടെ ഹൃദയഭാഗത്ത്, വിജയ് ചൗക്കിലാണു പരിപാടി. മൊത്തം 26 പ്രകടനങ്ങളാണ് ഉണ്ടായിരിക്കുക. കരസേന, വ്യോമസേന, നാവിക സേന, കേന്ദ്ര സായുധ പോലീസ് സേന എന്നിവയുടെ സംഗീത ബാന്‍ഡുകള്‍ നേതൃത്വം നല്‍കുന്ന താളനിബദ്ധമായ സംഗീത പ്രകടനങ്ങള്‍ ഇതിലുള്‍പ്പെടും. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവര്‍ സാക്ഷ്യം വഹിക്കും.

🔳കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ കൊച്ചുമകള്‍ സൗന്ദര്യ ബംഗളൂരു വസന്ത്നഗറിലെ ഫ്ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍. രാമയ്യ മെഡിക്കല്‍ കോളജിലെ ഡോക്ടറാണ് സൗന്ദര്യ. രണ്ട് വര്‍ഷം മുമ്പായിരുന്നു വിവാഹം. ഭര്‍ത്താവിനൊപ്പം കഴിഞ്ഞിരുന്ന ഇവര്‍ക്ക് ആറു മാസം പ്രായമുള്ള കുട്ടിയുണ്ട്.

🔳ബിഹാറില്‍ റെയില്‍വേ ഉദ്യോഗാര്‍ത്ഥികള്‍ ആഹ്വാനം ചെയ്ത ബന്തിനിടെ അക്രമങ്ങള്‍. കടകള്‍ അടിച്ചു തകര്‍ത്ത ബന്ദനുകൂലികളെ പൊലീസ് അറസ്റ്റു ചെയ്തു. എട്ട് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. ആറു കോച്ചിങ്ങ് സെന്ററുകള്‍ക്കെതിരെ കേസെടുത്തു.

🔳സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ ഹെലികോപ്ടര്‍ ഡല്‍ഹിയില്‍നിന്ന് മുസഫര്‍പുരിലേക്ക് പുറപ്പെടാന്‍ അര മണിക്കൂര്‍ വൈകി. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.

🔳ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെലില്‍ ടെക് ലോകത്തെ ആഗോള ഭീമനായ ഗൂഗിള്‍ നൂറു കോടി ഡോളര്‍ നിക്ഷേപിക്കുന്നു. എയര്‍ടെലില്‍ 700 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ച് 1.28 ശതമാനം ഓഹരി ഗൂഗിള്‍ വാങ്ങും. വരും വര്‍ഷങ്ങളിലേക്കുള്ള വാണിജ്യ കരാറുകളുടെ ഭാഗമായി 300 കോടി ഡോളര്‍ കൂടി നിക്ഷേപിക്കും. സ്മാര്‍ട്‌ഫോണുകളുടെ വില കുറയ്ക്കാന്‍ ഇരു കമ്പനികളും ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

🔳സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് 1149 കോണ്‍സ്റ്റബിള്‍ – ഫയര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി മാര്‍ച്ച് നാല്.

🔳നാളികേരത്തില്‍ ഒളിപ്പിച്ചു മയക്കുമരുന്നു കടത്ത്. ദ്രാവക രൂപത്തിലുള്ള കൊക്കെയിന്‍ നിറച്ച ഇരുപതിനായിരം തേങ്ങകള്‍ കൊളംബിയയിലെ ഒരു തുറമുഖത്തില്‍ പിടികൂടി.

🔳ഒമാനില്‍ ബോട്ടുമാര്‍ഗം മയക്കുമരുന്നു കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ച രണ്ടു സംഘങ്ങള്‍ പൊലീസിന്റെ പിടിയിലായി. ഖാത്ത് എന്നയിനം മയക്കുമരുന്ന് കടത്തുകയായിരുന്ന രണ്ടു ബോട്ടുകളും പൊലീസ് പിടിച്ചെടുത്തു. ഒരു ബോട്ടില്‍ 2,224 ഖാത്ത് മയക്കുമരുന്നും മറ്റൊരു ബോട്ടില്‍ 1,522 പൊതി ഖാത്തുമാണ് ഉണ്ടായിരുന്നത്. ഓരോ ബോട്ടിലേയും നാലു പേര്‍വീതം എട്ടുപേര്‍ പിടിയിലായി.

🔳വിദേശ രാജ്യങ്ങളില്‍നിന്ന് എത്തുന്ന ഉംറ തീര്‍ഥാടകരുടെ വിസാകാലാവധി ദീര്‍ഘിപ്പിക്കില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ വിസയില്‍ സൗദിയില്‍ തങ്ങാവന്ന സമയപരിധി 30 ദിവസമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

🔳ഏഷ്യാ കപ്പ് വനിതാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വെങ്കലം. ചൈനയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ വെങ്കലം സ്വന്തമാക്കിയത്.

🔳ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ജംഷേദ്പുര്‍ എഫ്‌സിക്ക് ജയം. എഫ്‌സി ഗോവയെ എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷേദ്പുര്‍ മറികടന്നത്. ജയത്തോടെ 12 മത്സരങ്ങളില്‍ നിന്ന് 22 പോയന്റുമായി ജംഷേദ്പുര്‍, കേരള ബ്ലാസ്റ്റേഴ്‌സിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി.

🔳നിലവിലെ യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ റഷ്യയുടെ ഡാനില്‍ മെദ്വദെവ് ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍. ഇന്നലെ നടന്ന സെമിയില്‍ നാലു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തകര്‍ത്താണ് മെദ്വദെവിന്റെ ഫൈനല്‍ പ്രവേശനം. റാഫേല്‍ നദാലാണ് നാളെ നടക്കുന്ന ഫൈനലില്‍ മെദ്വദെവിന്റെ എതിരാളി.

🔳കേരളത്തില്‍ ഇന്നലെ 1,15,898 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 54,537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടിപിആര്‍ 47.05. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,786 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30,225 പേര്‍ രോഗമുക്തി നേടി.ഇതോടെ 3,33,447 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂര്‍ 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം 4138, പാലക്കാട് 3248, മലപ്പുറം 3003, ഇടുക്കി 2485, ആലപ്പുഴ 2323, കണ്ണൂര്‍ 2314, പത്തനംതിട്ട 2021, വയനാട് 1379, കാസര്‍ഗോഡ് 1121.

🔳രാജ്യത്ത് ഇന്നലെ 2,26,881 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 24,948, കര്‍ണാടക- 31,198, തമിഴ്‌നാട്- 26,533, ഗുജറാത്ത് – 12,131, ആന്ധ്രപ്രദേശ്-12,561, ഡല്‍ഹി- 4,044.

🔳ആഗോളതലത്തില്‍ ഇന്നലെ മുപ്പത്തിയഞ്ച് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ ആറ് ലക്ഷത്തിനു മുകളില്‍. ബ്രസീല്‍ – 2,51,884, ഇംഗ്ലണ്ട്- 89,176, ഫ്രാന്‍സ്- 3,53,503, ഇറ്റലി- 1,43,898, സ്പെയിന്‍ – 1,18,922, ജര്‍മനി-1,89,464363. ഇതോടെ ആഗോളതലത്തില്‍ 37 കോടിയിലധികം ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 7.20 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 9,613 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 2,183, റഷ്യ- 673, ബ്രസീല്‍ – 715, ഇറ്റലി- 378, മെക്സിക്കോ – 495. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 56.66 ലക്ഷമായി.

🔳യൂറോപ്യന്‍ വിപണിയെ ലക്ഷ്യമിട്ട് മൂന്നാമൊതൊരു കമ്പനിയെക്കൂടി ടിവിഎസ് ഏറ്റെടുക്കുന്നു. സ്വിറ്റ്സര്‍ലാന്‍ഡിലെ ഏറ്റവും വലിയ ഇ-ബൈക്ക് നിര്‍മാതാക്കളായ എസ്ഇഎംജിയെ ആണ് ടിവിഎസ് സ്വന്തമാക്കുന്നത്. 100 മില്യണ്‍ ഡോളറിന് എസ്ഇഎംജിയുടെ 75 ശതമാനം ഓഹരികളാണ് ടിവിഎസ് വാങ്ങുന്നത്. ടിവിഎസിന്റെ സിംഗപ്പൂര്‍ ഉപ കമ്പനിയുടെ പേരിലാണ് ഇടപാട്. മിച്ചമുള്ള 25 ശതമാനം ഓഹരികള്‍ അടുത്തവര്‍ഷത്തോടെ ടിവിഎസ് വാങ്ങും. സ്വിറ്റ്സര്‍ലന്‍ഡില്‍ 20 ശതമാനം വിപണി വിഹിതമാണ് എസ്ഇഎംജിക്ക് ഉള്ളത്. 31 ഷോറൂമുകളും രണ്ട് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുമുള്ള സ്ഥാപനമാണ് എസ്ഇഎംജി. 100 മില്യണ്‍ ഡോളറോളമാണ് കമ്പനിയുടെ വരുമാനം.

🔳ലോകത്തിലെ തന്നെ ഏറ്റവുമധികം പഞ്ചസാര ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കൊവിഡ് അടക്കമുള്ള പ്രതിസന്ധികള്‍ക്കിടയിലും പഞ്ചസാരയുടെ ഉല്‍പ്പാദനം രാജ്യത്ത് വര്‍ദ്ധിപ്പിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉല്‍പ്പാദനം 2.90 ശതമാനം വര്‍ദ്ധിച്ച് 31.9 ദശലക്ഷം ടണ്‍ ആയി. ഇതിന് പുറമെ, മില്ലുകളിലും മറ്റുമായുള്ള 8.3 ദശലക്ഷം ടണ്‍ കൂടി കണക്കിലാക്കിയാല്‍ ഏതാണ്ട് 40.2 ദശലക്ഷം ടണ്‍ രാജ്യത്ത് ഉല്‍പാദിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചസാരയുടെ വ്യാപാര സമിതിയായ എയിസ്റ്റയാണ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്.

🔳ശ്രുതി ഹാസന്‍ നായികയാകുന്ന സീരീസാണ് ‘ബെസ്റ്റ്സെല്ലര്‍’. ആമസോണ്‍ പ്രൈമിലാണ് സീരീസ് സ്ട്രീം ചെയ്യുക.’ബെസ്റ്റ്സെല്ലര്‍’ എന്ന സീരീസ് രവി സുബ്രഹ്‌മണ്യന്റെ അതേപേരിലുള്ള നോവലിന്റെ ആവിഷ്‌കാരമാണ്. ഫെബ്രുവരി 18നാണ് സീരീസ് സ്ട്രീം ചെയ്തു തുടങ്ങുക. ശ്രുതി ഹാസന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘ബെസ്റ്റര്‍സെല്ലര്‍’ വെബ് സീരീസിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചുള്ള പോസ്റ്ററും ശ്രുതി ഹാസന്‍ പങ്കുവെച്ചിട്ടുണ്ട്. 12 വര്‍ഷത്തിന് ശേഷം മിഥുന്‍ ചിക്രവര്‍ത്തിയും ശ്രുതി ഹാസനും ചിത്രത്തില്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

🔳ആഗോള ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടിയ ‘സ്പൈഡര്‍മാന്‍: നോ വേ ഹോ’മിനു ശേഷം ടോം ഹോളണ്ട് നായകനായെത്തുന്ന ചിത്രമാണ് ‘അണ്‍ചാര്‍ട്ടഡ്’. ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ആവേശം പകരുന്ന ഒരു ട്രഷര്‍ ഹണ്ടിന്റെ കഥയാണ് പറയുന്നത്. സോംബിലാന്‍ഡ്, വെനം തുടങ്ങിയ ചിത്രങ്ങളൊക്കെ ഒരുക്കിയ റൂബന്‍ ഫ്ലെഷര്‍ ആണ് സംവിധാനം. ചിത്രത്തിന്റെ ഫൈനല്‍ ട്രെയ്ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ഫെബ്രുവരി 18ന് തിയറ്ററുകളിലെത്തും.

🔳ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട ആഗോള വിപണിയില്‍ പുതിയ 2023 സെക്വോയ എസ്യുവി അവതരിപ്പിച്ചു. ടൊയോട്ടയില്‍ നിന്നുള്ള പൂര്‍ണ്ണ വലുപ്പമുള്ള എസ്യുവിക്ക് 3.5 ലിറ്റര്‍ ഐ-ഫോഴ്സ് മാക്സ് ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് വി6 ഹൈബ്രിഡ് എഞ്ചിന്‍ ആണ് ഹൃദയം. 2022 ടൊയോട്ട ടുണ്ട്രയുടെ അതേ ബോഡി-ഓണ്‍-ഫ്രെയിം പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ മോഡല്‍ വരുന്നത്, കൂടാതെ 9,000 പൗണ്ട് (4082 കിലോഗ്രാം) ഭാരമുണ്ട്, ഇത് മുന്‍ മോഡലിനെ അപേക്ഷിച്ച് 22 ശതമാനം കൂടുതലാണ്.

🔳ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗം പശ്ചാത്തലമാക്കിയ നോവല്‍. ശാസ്ത്രത്തിന്റെയും മനുഷ്യ ശരീരത്തിന്റെയും കാണാവഴികള്‍. ‘തുന്നിച്ചേര്‍ത്ത ജീവിതങ്ങള്‍’. മെയ്ലിസ് ഡി കേരംഗല്‍. ഗ്രീന്‍ ബുക്സ്. വില 166 രൂപ.

🔳കാപ്പി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കരള്‍ രോഗം തടയാനും സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. ദഹനത്തിലും കുടലിലും കാപ്പിയുടെ നല്ല ഫലങ്ങള്‍ കണ്ടെത്തിയതായി പഠനത്തില്‍ പറയുന്നു. പിത്താശയക്കല്ലുകള്‍, ചില കരള്‍ രോഗങ്ങള്‍ എന്നിവ പോലുള്ള ദഹനസംബന്ധമായ പരാതികളില്‍ നിന്ന് കാപ്പി സംരക്ഷിക്കുന്നു. ‘ന്യൂട്രിയന്റ്സ്’ ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 194 ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ അവലോകനമാണ് പഠനത്തില്‍ വിശദീകരിക്കുന്നത്. കാപ്പി ഉപഭോഗം ദഹനനാളത്തിന്റെ വിവിധ അവയവങ്ങളില്‍ ദോഷകരമായ ഫലങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഫ്രഞ്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ റിസര്‍ച്ചിലെ ഗവേഷകര്‍ പറയുന്നു. ഗവേഷണത്തില്‍ പ്രധാനമായി ചൂണ്ടിക്കാട്ടുന്ന രണ്ട് കാര്യങ്ങള്‍ എന്ന് പറയുന്നത് കാപ്പിയും പിത്തസഞ്ചിയിലെ കല്ലുകളുടെ സാധ്യതയും തമ്മിലുള്ള ബന്ധവും കാപ്പി ഉപഭോഗത്തെ പാന്‍ക്രിയാറ്റിസ് സാധ്യത കുറയ്ക്കുന്നതുമായി ബന്ധിപ്പിക്കുന്ന തെളിവുകളുമാണ്. കരള്‍ കാന്‍സറിന്റെ ഏറ്റവും സാധാരണമായ തരത്തിലുള്ള ഹെപ്പറ്റോസെല്ലുലാര്‍ കാര്‍സിനോമ ഉള്‍പ്പെടെയുള്ള കരള്‍ രോഗങ്ങള്‍ക്കെതിരെ കാപ്പിയുടെ സംരക്ഷണ ഫലത്തെ ഏറ്റവും പുതിയ ഗവേഷണം ശക്തമായി പിന്തുണയ്ക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
നീണ്ട മാസങ്ങള്‍ക്ക് ശേഷമുള്ള ധ്യാനത്തില്‍ പങ്ക് ചേര്‍ന്നിട്ടും അയാളുടെ മനസ്സ് അതൃപ്തമായിരുന്നു. സന്തോഷം പൂര്‍ണ്ണമാകാന്‍ ഇനിയും തനിക്കെന്തോക്കെയോ ലഭിക്കണം എന്ന ചിന്തയില്‍ ഇരിക്കുന്ന അയാള്‍ ഒരു കാഴ്ച കണ്ടു. ദേഹമാകെ ചെളിപിടിച്ച് മഴനനഞ്ഞ് ഒരു സന്ന്യാസി ജോലി ചെയ്യുന്നു. പണിയെടുക്കുന്നതിനിടയിലും അദ്ദേഹത്തിന്റെ മുഖത്തെ പുഞ്ചിരി മായാതെ നില്‍ക്കുന്നത് കണ്ട് അയാള്‍ ചോദിച്ചു : താങ്കള്‍ക്കെങ്ങിനെയാണ് ഇങ്ങനെ ഏത് സമയും ചിരിക്കാന്‍ കഴിയുന്നത്? സന്യാസി പറഞ്ഞു: ജീവിതത്തില്‍ സംഭവിക്കുന്നവയോടെല്ലാം അങ്ങനെ തന്നെയാകട്ടെ എന്നാണ് ഞാന്‍ എപ്പോഴും ചിന്തിക്കുന്നത്… പ്രതീക്ഷിക്കുന്നതുപോലെ എല്ലാം സംഭവിക്കണമെന്നില്ല. എന്നാല്‍ സംഭവിക്കുന്നവയോടുള്ള പ്രതികരണങ്ങള്‍ എപ്പോഴും പോസറ്റീവായിരിക്കാന്‍ ശ്രദ്ധിക്കണം. അഹിതമായതും അനാരോഗ്യകരമായതുമെല്ലാം ഒരു മുന്നറിയിപ്പ് പോലുമില്ലാതെ കടന്നുവരും. എല്ലാകാര്യങ്ങളും ഉദ്ദേശിച്ചപോലെ നടക്കുമ്പോള്‍ പക്വതയോടെ പെരുമാറാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ അപ്രതീക്ഷിതമായത് സംഭവിക്കുമ്പോഴും പതറാതെ പ്രതികരിക്കുന്നവര്‍ക്ക് മാത്രമേ സന്തോഷം നിലനിര്‍ത്താനാകൂ. ജീവിതത്തില്‍ അപ്രധാനമായവയെ അവഗണിക്കാന്‍ ശീലിച്ചാല്‍ അനാവശ്യ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും ചെലവഴിക്കുന്ന സമയം ലാഭിക്കാം. എന്തുവന്നാലും ജീവിതം മുന്നോട്ട് തന്നെ നീങ്ങിയേ മതിയാകൂ. ഒരു നദിയുടേയും ഒഴുക്ക് കല്ലില്‍ത്തട്ടി നിലയ്ക്കാറില്ല.. കീഴടങ്ങാന്‍ എളുപ്പമാണ്. നിലനില്‍ക്കാന്‍… നിലയ്ക്കില്ല എന്ന് തീരുമാനിക്കാനാണ് പ്രയാസം. അതിന് നിരന്തരപരിശ്രമം ആവശ്യമാണ്. നമുക്കും നമ്മുടെ ജീവിതസാഹചര്യങ്ങളോട് പതറാതെ പ്രതികരിക്കാന്‍ ശീലിക്കാം