Headlines

‘കോണ്‍ഗ്രസിന് മത സാമുദായിക സംഘടനകളോട് വിധേയത്വം’ ; യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം

യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതിരൂക്ഷ വിമര്‍ശനം. മതസാമുദായിക സംഘടനകളോട് വിധേയത്വം പുലര്‍ത്തുന്ന കോണ്‍ഗ്രസിന്റെ സമീപനം അപകടകരമെന്നാണ് വിമര്‍ശനം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആശയങ്ങളില്‍ ചില നേതാക്കള്‍ വെള്ളം ചേര്‍ക്കുന്നുവെന്നും വിട്ടുവീഴ്ചയില്ലാത്ത മതേതരത്വമാണ് വേണ്ടതെന്നും രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു. സംസ്ഥാന പഠന ക്യാമ്പിലെ പ്രമേയത്തിലാണ് വിമര്‍ശനം.

മത സാമുദായിക സംഘടനകളോട് ബഹുമാനത്തിനപ്പുറം വിധേയത്വത്തിന്റെ ആവശ്യമില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട്. വര്‍ഗീയതയെ നേരിടേണ്ടത് വര്‍ഗീയത കൊണ്ടല്ലെന്നും വിട്ടുവീഴ്ചയില്ലാത്ത മതേതരത്വമാണ് വേണ്ടത് എന്നും യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു.

നേരത്തെ, കോണ്‍ഗ്രസിലെ ക്യാപ്റ്റന്‍, മേജര്‍ വിളികളില്‍ കടുത്ത എതിര്‍പ്പുമായും യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി നേതാക്കള്‍ സ്വയം അപഹാസ്യരാകരുതെന്ന് പ്രതിനിധികള്‍ വ്യക്തമാക്കി. യുവതലമുറയെ സംഘടനയിലേക്ക് അടുപ്പിക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്നും പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വി ഡി സതീശനെ ക്യാപ്റ്റനെന്നും രമേശ് ചെന്നിത്തലയെ മേജറെന്നും വിശഷിപ്പിച്ചുള്ള ക്രെഡിറ്റ് ചര്‍ച്ചകള്‍ വിവാദമായിരുന്നു. ഇതിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ കടുത്ത എതിര്‍പ്പ്. ഇത്തരം വിളികളെ പ്രോത്സാഹിപ്പിക്കുന്ന നേതാക്കള്‍ സ്വയം അപഹാസ്യരാകരുതെന്ന് സംഘടനാ പ്രമേയ ചര്‍ച്ചയില്‍ പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു. യുവതലമുറയെ സംഘടനയിലേക്ക് അടുപ്പിക്കുന്നതില്‍ നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്നും പ്രതിനിധികള്‍ ആരോപിച്ചു. സമൂഹത്തില്‍ വളര്‍ന്നുവരുന്ന അരാഷ്ട്രീയത ചെറുക്കാന്‍ യൂത്ത് കോണ്‍ഗ്രസിന് ഒന്നും ചെയ്യാനാവുന്നില്ല. ഇക്കാര്യത്തില്‍ പാട്ടിലൂടെ പോലും രാഷ്ട്രീയം പറയുന്ന റാപ്പര്‍ വേടനെ മാതൃകയാക്കണമെന്ന് സംഘടന പ്രമേയത്തില്‍ പരാമര്‍ശം. യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനരീതിയില്‍ അടിമുടി മാറ്റം കൊണ്ടുവരണമെന്നും സമരമാര്‍ഗങ്ങളില്‍ ഉള്‍പ്പെടെ പുതുമ വേണമെന്നും പ്രമേയം ശിപാര്‍ശ ചെയ്യുന്നു. യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനുള്ള പ്രായപരിധി 35ല്‍ നിന്ന് 40 ആക്കണമെന്ന ആവശ്യമുയര്‍ന്നു. ഇത് നിരാകരിക്കപ്പെട്ടു. 13 ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളും ആവശ്യത്തെ എതിര്‍ത്തു. സംസ്ഥാന പഠന ക്യാമ്പ് ഇന്ന് സമാപിക്കും.