പാലക്കാട് ജില്ലയിലെ 10 യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികള്‍ പിരിച്ചുവിട്ടു

 

പാലക്കാട് ജില്ലയിലെ 10 യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികള്‍ പിരിച്ചുവിട്ടു. പ്രവര്‍ത്തനങ്ങള്‍ നിര്‍ജീവമായ കമ്മിറ്റികളെയാണ് പിരിച്ചുവിട്ടത്. ഷാഫി പറമ്പില്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. സംഘടനാ സംവിധാനം ശക്തിപെടുത്തുന്നതിന്റെ ഭാഗമായാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം കടുത്ത നടപടികള്‍ സ്വീകരിക്കുന്നത്. പാലക്കാട് ജില്ലയിലെ പുതുനഗരം , കാവശ്ശേരി, കണ്ണമ്പ്ര , പെരിങ്ങോട്ടുകുര്‍ശി,വടക്കഞ്ചേരി, ചിറ്റൂര്‍, തത്തമംഗലം, മണ്ണൂര്‍,കേരളശ്ശേരി,കൊപ്പം മണ്ഡലം കമ്മറ്റികളാണ് പിരിച്ചുവിട്ടത്.

സംസ്ഥാന , ജില്ല നേതൃത്വങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നതിനും , നിര്‍ജീവമായ കമ്മറ്റികളുമാണ് പിരിച്ചുവിട്ടത്. കഴിഞ്ഞ ദിവസം മറ്റ് ജില്ലകളിലെ മണ്ഡലം കമറ്റികളും പിരിച്ചു വിട്ടിരുന്നു. എന്നാല്‍ പല മണ്ഡലങ്ങളിലും കമ്മറ്റികള്‍ പോലും രൂപീകരിച്ചിട്ടില്ല. മണ്ഡലം പ്രസിഡന്റ് മാത്രമാണ് നിലവിലുള്ളത്. കോണ്‍ഗ്രസിന്റെ സെമി കേഡര്‍ സംവിധാനം കൂടുതല്‍ ശക്തമായി യൂത്ത് കോണ്‍ഗ്രസില്‍ നടപ്പിലാക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. സജീവമല്ലാത്ത മുഴുവന്‍ പേരെയും ഭാരവാഹിത്വത്തില്‍ നിന്നും മാറ്റാനാണ് ആലോചന.

അതേസമയം, കെപിസിസി ഭാരവാഹി പട്ടികയില്‍ തര്‍ക്കം തുടരുകയാണ്. അന്തിമ പട്ടിക സമര്‍പ്പിക്കാനാവാതെ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ നാട്ടിലേക്ക് മടങ്ങി. മാനദണ്ഡങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യത്തില്‍ തട്ടിയാണ് പട്ടിക നീളുന്നത്. മൂന്നു ദിവസം നീണ്ട ചര്‍ച്ചകള്‍ക്കു ശേഷവും കെപിസിസി ഭാരവാഹി പട്ടികയില്‍ സമവായമായില്ല. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ബിഹാറിലേക്ക് പോയതോടെ കെ.സുധാകരന്‍ നാട്ടിലേക്കു മടങ്ങിയത്.