Headlines

എം ആര്‍ ഐ സ്‌കാനില്‍ ആശ്വാസം; വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ പുരോഗതി

തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി. ആരോഗ്യാവസ്ഥ മെച്ചപ്പെട്ടു വരുന്നുവെന്നും മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും മകന്‍ അരുണ്‍കുമാറാണ് അറിയിച്ചത്. എന്നാലും വെന്റിലേറ്ററിന്റെ സഹായത്തോടെ തന്നെയാണ് കഴിയുന്നത്. രാവിലെ 10 മണിയോടെ മെഡിക്കല്‍ സംഘം വിഎസിന്റെ ആരോഗ്യനില വീണ്ടും പരിശോധിക്കും. ഇന്നലെ ഉച്ചയോടെ ആരോഗ്യസ്ഥിതി ചെറിയ രീതിയില്‍ വഷളായിരുന്നെങ്കിലും എം ആര്‍ ഐ സ്‌കാനില്‍ പുരോഗതി രേഖപ്പെടുത്തിയത് പ്രതീക്ഷ നല്‍കുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ശ്വാസംമുട്ടലും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിഎസിനെ എസ് യു ടി യിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. വിവിധ സ്പെഷ്യലിസ്റ്റുകള്‍ അടങ്ങിയ പ്രത്യേക വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ വിഎസിന്റെ ആരോഗ്യനില സസൂക്ഷ്മം വിലയിരുത്തി ചികിത്സ തുടരുന്നു എന്ന് എസ്യുടി ഹോസ്പിറ്റല്‍ വ്യക്തമാക്കിയിരുന്നു. നൂറ്റിയൊന്ന് വയസ് പിന്നിട്ട വിഎസിന്റെ ആരോഗ്യനില ഹൃദയാഘാതത്തെ തുടര്‍ന്നാണ് വഷളായത്.

വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് വിഎസിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി തുടങ്ങിയ വിദഗ്ധരുടെ സംഘമാണ് അദ്ദേഹത്തെ പരിചരിക്കുന്നത്.