വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി ഉണ്ടായതായി മകന്‍ വി എ അരുണ്‍കുമാര്‍. 72 മണിക്കൂര്‍ നിരീക്ഷണ സമയം കഴിഞ്ഞിട്ടില്ലെന്നും നാളെ രാവിലെ കുറച്ചുകൂടി വ്യക്തമായ നിഗമനങ്ങളില്‍ എത്താനാകുമെന്നും അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അച്ഛന്റെ ആരോഗ്യാവസ്ഥയില്‍ ഇന്നലത്തേതില്‍നിന്നും ഇന്ന് രാവിലെ വരെ കാര്യമായ വ്യത്യാസങ്ങളുണ്ടായിട്ടില്ല എന്നാണ് പറഞ്ഞത്. എന്നാല്‍ വൈകുന്നേരത്തോടെ, നേരിയ പുരോഗതിയുണ്ടായതായി ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. 72 മണിക്കൂര്‍ നിരീക്ഷണ സമയം കഴിഞ്ഞിട്ടില്ല. നാളെ രാവിലെ കുറച്ചുകൂടി വ്യക്തമായ നിഗമനങ്ങളിലെത്താനാവും എന്ന് പ്രതീക്ഷിക്കുന്നു – വി എ അരുണ്‍കുമാര്‍ വ്യക്തമാക്കി.

വെന്റിലേറ്ററിന്റെ സഹായത്തോടെ ഐസിയുവിലാണ് വിഎസ്. കഴിഞ്ഞ ദിവസങ്ങളില്‍ രാഷ്ട്രീയ രംഗത്തുള്ള നിരവധി ആളുകള്‍ ആശുപത്രിയില്‍ എത്തി വിഎസിന്റെ കുടുംബാംഗങ്ങളുമായും ഡോക്ടര്‍മാരുമായും ആശയവിനിമയം നടത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.