Headlines

റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട അഭിഭാഷകനെ കൊലപാതക കേസിൽ പ്രോസിക്യൂട്ടറാക്കാൻ ഇടപെട്ടു; പത്തനംതിട്ട SPക്കെതിരെ പരാതി

റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട അഭിഭാഷകനെ കൊലപാതക കേസിൽ പ്രോസിക്യൂട്ടർ ആക്കാൻ പത്തനംതിട്ട എസ്.പി ഇടപെട്ടെന്ന് പരാതി. എസ് പി വി.ജി. വിനോദ് കുമാറിനെതിരെ ആലപ്പുഴ ഡിവൈഎസ്പി മധുബാബുവാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട അഭിഭാഷകൻ പ്രശാന്ത് എൻ കുറുപ്പിനെ കരിക്കിനേത്ത് കൊലക്കേസിൽ പ്രോസിക്യൂട്ടറായി ശുപാർശ ചെയ്തു എന്നാണ് പരാതി.

പ്രശാന്തിനെതിരെ ഉള്ളത് 15 കേസുകളെന്നുംഡിവൈഎസ്പി മധുബാബു പറയുന്നു. ‍പരാതി ഡിഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണം എന്ന് ഡിവൈഎസ്പി ആവശ്യപ്പെട്ടു. പ്രശാന്തിനെ പ്രോസിക്യൂട്ടർ ആക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥനായ തന്നെ കുടുക്കാൻ എന്നും പരാതിയിൽ പരാതിയിൽ പറയന്നു. കരിക്കിനേത്ത് കൊലക്കേസിൽ അന്വേഷണ ഉദ്യോ​ഗസ്ഥനായിരുന്നു മധു ബാബു.

സേനയ്ക്കുള്ളിൽ പരാതി ഉന്നയിച്ചെങ്കിലും പരിഹാരം ഉണ്ടാകാതെ വന്നതോടെയാണ് പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചത്. പത്തനംതിട്ടയിലെ പോക്‌സോ കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട് ഡിഐജി നൽകിയ റിപ്പോർട്ടിൽ ജില്ലാ പൊലീസ് മേധാവിക്കെതിരെ രൂക്ഷമായ പരാമർശങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെ എസ്പിയെ സ്ഥലം മാറ്റാൻ ആഭ്യന്തരവകുപ്പ് തീരുമാനം എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴ ഡിവൈഎസ്പി പരാതിയുമായി രംഗത്തെത്തുന്നത്. റൗഡി ലിസ്റ്റിൽ ഒന്നാമതുള്ള അഭിഭാഷകൻ കെ. ജെ. മനുവിനെ നേരത്തെ എസ്പി ഓഫീസിലെ പോഷ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നു.