Headlines

ഫേസ്ബുക്ക് വഴി പരിചയം, ആദ്യ കുഞ്ഞ് മരിച്ചത് 3 വർഷം മുൻപ്; കാമുകി ചതിച്ചെന്ന ധാരണയിൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി, യുവാവിന്റേത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

തൃശ്ശൂർ പുതുക്കാട് വെള്ളികുളങ്ങരയിൽ നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവത്തിൽ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. മരിച്ച രണ്ടു കുട്ടികളുടെയും അസ്ഥി കർമങ്ങൾ ചെയ്യാനായി എടുത്ത് സൂക്ഷിച്ചതായും പുതുക്കാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ യുവാവ് വെളിപ്പെടുത്തി. സംഭവത്തിൽ ആമ്പല്ലൂർ സ്വദേശി ഭവിനേയും, വെള്ളിക്കുളങ്ങര സ്വദേശി അനീഷയെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.

അനീഷ ചതിച്ചെന്ന ധാരണയിലാണ് അർധരാത്രിയോടെ പൊലീസ് സ്റ്റേഷനിൽ എത്തി യുവാവ് കാര്യങ്ങൾ വിശദീകരിച്ചതെന്ന് റൂറൽ എസ് പി പറഞ്ഞു. അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളുമായാണ് ഭവൻ സ്റ്റേഷനിൽ എത്തിയത്. വിശദമായ ചോദ്യം ചെയ്യലിൽ മൂന്ന് വർഷം മുൻപാണ് ആദ്യകുഞ്ഞ് ജനിച്ചതെന്ന് കണ്ടെത്തി. ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്.

2021 ൽ ആദ്യ കുഞ്ഞ് ജനിച്ചതിന് ശേഷം അപ്പോൾ തന്നെ മരിക്കുകയായിരുന്നുവെന്നാണ് യുവതി നൽകിയ മൊഴി. വീട്ടിലെ ശുചിമുറിയിലായിരുന്നു പ്രസവിച്ചത്. തുടർന്ന് കുഞ്ഞ് മരിച്ചതിന് ശേഷം അനീഷ രഹസ്യമായി വീട്ടുവളപ്പിൽ മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു. അതിന് ശേഷം യുവാവിൻ്റെ ആവശ്യപ്രകാരമാണ് എന്തെങ്കിലും തരത്തിലുള്ള ദോഷം തീരുന്നതിന് കുഞ്ഞിൻ്റെ അസ്ഥി പെറുക്കിയെടുത്തത്. ഈ അസ്ഥി യുവാവിനെ ഏൽ‌പ്പിക്കുകയായിരുന്നു. അതിന് ശേഷം യുവതി 2024 ൽ വീണ്ടും ഒരു ആൺ കു‍ഞ്ഞിന് ജന്മം നൽകി. കുട്ടി ജനിച്ച ശേഷം കരയാൻ തുടങ്ങിപ്പോൾ വായ പൊത്തിപിടിക്കുകയും അങ്ങിനെ കുഞ്ഞിനെ കൊലപ്പെടുത്തുകയുമായിരുന്നു. പ്രസവശേഷം കുഞ്ഞിൻറെ മൃതദേഹം സ്കൂട്ടറിൽ അനീഷ ഭവിന്‍റെ വീട്ടിലെത്തിക്കുകയും വീട്ടുവളപ്പിൽ കുഞ്ഞിനെ കുഴിച്ചിടാൻ കൊടുത്തെന്നും യുവതി പറഞ്ഞു.

അനീഷ ഭാവിയിൽ തന്നെ ഒഴിവാക്കിയാൽ കുട്ടികളുടെ അസ്ഥി കാണിച്ച് കുടുംബത്തെ ഭീഷണിപ്പെടുതാമെന്നായിരുന്നു ഭവിൻ കരുതിയിരുന്നത്. ഇന്നലെ രാത്രി ഫോൺ എടുക്കാതായതോടെ അനീഷ ചതിച്ചെന്ന ധാരണയിലാണ് യുവാവ് പൊലീസ് സ്റ്റേഷനിൽ എത്തി കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ഗര്ഭിണിയായതിന് ശേഷം ഒരു തവണ പോലും ആശുപത്രിയിൽ പോയിട്ടില്ലെന്നാണ് യുവതിയുടെ മൊഴി. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. പ്ലംബിങ് തൊഴിലാളിയാണ് ഭവിൻ. ഫോറൻസിക് സർജൻ നടത്തിയ പ്രാഥമിക വിലയിരുത്തലിൽ കുട്ടികളുടെ അസ്ഥി തന്നെയാണിതെന്ന് വിലയിരുത്തിയിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കായി ഇരുവരുടെയും വീട്ടിൽ പൊലീസ് പരിശോധന നടത്തുകയാണ്. ഫോറൻസിക് പരിശോധനകളും ശാസ്ത്രീയ തെളിവെടുപ്പും അന്വേഷണത്തിന്റെ ഭാഗമായി വേഗത്തിലാക്കാനാണ് പൊലീസ് നീക്കം.