Headlines

കരൂർ അപകടം; മരിച്ചവരുടെ ബന്ധുക്കളോട് മാപ്പ് ചോദിച്ച് വിജയ്

കരൂർ അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളോട് മാപ്പ് ചോദിച്ച് ടിവികെ അധ്യക്ഷൻ വിജയ്. ഇന്നലെ മഹാബലിപുരത്ത് നടന്ന കൂടിക്കാഴ്ചയിൽ വിജയ് കാലിൽ തൊട്ട് മാപ്പ് ചോദിച്ചതായി ദുരന്തബാധിതരുടെ ബന്ധുക്കൾ പറഞ്ഞു. ഒമ്പത് മണിക്കൂറാണ് വിജയ് ഇന്നലെ ദുരന്തബാധിതരെ കണ്ടത്. മരിച്ചവരുടെ ചിത്രം കണ്ടപ്പോൾ വിജയ് കരഞ്ഞു.

കരൂരിൽ നേരിട്ട് വരാൻ ആകാത്തതിലും വിജയ് മാപ്പ് ചോദിച്ചു. കരൂര്‍ ദുരന്തമുണ്ടായി ഒരു മാസം ആകുമ്പോഴാണ് മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരുക്കേറ്റവരേയും വിജയ് കാണുന്നത്. ഇന്നലെ മഹാബലിപുരത്തെ സ്വകാര്യ ഹോട്ടലിൽ വിജയ് മരിച്ചവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കരൂരിലേക്ക് പോകാതെ ദുരന്തബാധിതരെ ചെന്നൈയിലേക്ക് എത്തിച്ചതില്‍ ഡിഎംകെ നേതാക്കളടക്കം വിമര്‍ശനമുന്നയിച്ചിരുന്നു.

സെപ്റ്റംബർ 27നായിരുന്നു ടിവികെയുടെ റാലിയിൽ പങ്കെടുക്കുന്നതിനായി എത്തിയവർ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. 41 പേരായിരുന്നു മരിച്ചത്. കരൂർ അപകടത്തിൽ വിജയ് പ്രഖ്യാപിച്ച ധനസഹായം കൈമാറിയിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ അകൗണ്ടിൽ നൽകിയിരുന്നു.