തമിഴ്നാട് സർക്കാരിന്റെ ഡൽഹി പ്രതിനിധി നിയമനത്തിൽ തർക്കം തുടരുന്നു. നിയമനം പുനപരിശോധിയ്ക്കണമെന്ന് ടിവികെയെ പിന്തുണയ്ക്കുന്ന സിപിഐ ആവശ്യപ്പെട്ടു. കർണാടക സ്വദേശിയും കെവിഎൻ പ്രൊഡക്ഷൻസ് ഉടമയുമായ വെങ്കട്ട് നാരായണയെയാണ് ഡൽഹിയിലെ പ്രതിനിധിയായി തമിഴ്നാട് സർക്കാർ നിയമിച്ചത്.
തമിഴ് രാഷ്ട്രീയവും സംസ്കാരവും അറിയാത്ത ഒരാളെ നിയമച്ചത് ദോഷം ചെയ്യുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി എം വീരപാണ്ഡ്യൻ പറഞ്ഞു. എന്നാൽ നിയമനത്തിൽ തെറ്റില്ലെന്നാണ് വിടുതലൈ സിരുത്തൈകൾ കക്ഷികളുടെ നിലപാട്. പോളിസി സംബന്ധിച്ചോ അല്ലെങ്കിൽ പ്രാധാന്യമുള്ള കാര്യങ്ങളോ തീരുമാനിയ്ക്കേണ്ട പോസ്റ്റിങ് അല്ലെന്നും അതുകൊണ്ടുതന്നെ മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്ക് ആരെ വേണമെങ്കിലും നിയമിക്കാമെന്നും വിസികെ അധ്യക്ഷൻ തിരുമാവലവൻ പറഞ്ഞു.മുഖ്യമന്ത്രി അവസാനമായി അഭിനയിച്ചതും പുറത്തിറങ്ങാത്തതുമായ ജനനായകൻ നിർമിച്ചത് കെവിഎൻ പ്രൊഡക്ഷൻസാണ്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ പ്രെസ്റ്റീജിന്റെ മുൻ സിഇഒയാണ് വെങ്കട നാരായണ. ജൂൺ 23-നാണ് നിയമന ഉത്തരവ് പുറത്തിറങ്ങിയത്. ഒരു വർഷത്തേക്കാണ് നിയമനം. നിയമനവുമായി ബന്ധപ്പെട്ട മറ്റ് നിബന്ധനകളും വ്യവസ്ഥകളും പിന്നീട് അറിയിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. മലയാളത്തിൽ അടുത്തിടെ പുറത്തിറങ്ങിയ ബാലൻ ദി ബോയ് എന്ന സിനിമയുടെ സഹനിർമാതാവാണ് വെങ്കട നാരായണ.






