‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരള ‘ സിനിമാ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സിനിമ സമരത്തിനുള്ള സിപിഐഎം – കോൺഗ്രസ് പിന്തുണ അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും ജെഎസ്‌കെ വിഷയം താൻ പഠിച്ചിട്ടില്ലെന്നും ഇനി പഠിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സെൻസർ ബോർഡ് സ്വാതന്ത്ര സംവിധാനമാണ്. അതിൽ ആരും ഇടപെടാറില്ല. സിനിമപ്രവർത്തകരും സെൻസർ ബോർഡും തമ്മിലുള്ള പ്രശ്നത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം സിനിമപ്രവർത്തകർക്കുണ്ട്. ഈ വിഷയത്തിൽ തന്റെ അഭിപ്രായങ്ങൾക്ക് യാതൊരു സ്ഥാനവും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, നാളെ പ്രത്യക്ഷ സമരത്തിനിറങ്ങുകയാണ് സിനിമ സംഘടനകൾ. തിങ്കളാഴ്ച ഹൈക്കോടതി ഹർജി വീണ്ടും പരിഗണിക്കും.’ ജാനകി vs സ്റ്റേറ്റ് ഓഫ് കേരള ‘ സിനിമാ വിവാദത്തിൽ കോടതിയിൽ പ്രതീക്ഷയെന്ന് സിനിമയുടെ സംവിധായകൻ പ്രവീൺ നാരായണൻ പറഞ്ഞു. ഒരാളെയും വേദനപ്പിക്കുന്ന രീതിയിലുള്ള സിനിമയല്ല ഇത്. പേര് മാറ്റാതെ തന്നെ സിനിമ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷയെന്നും പ്രവീൺ നാരായണൻ ട്വന്റിഫോറിനോട് പറഞ്ഞു. ഇതിനെതിരെ സിനിമ സംഘടനകൾ നടത്തുന്ന സമരത്തിൽ പൂർണ്ണ പിന്തുണയെന്ന് മന്ത്രി സജി ചെറിയാനും വ്യക്തമാക്കി.