യുഎൻ പൊതുസഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കൂക്കിവിളി. നെതന്യാഹുവിന്റെ അഭിസംബോധനയ്ക്കിടെ പല രാജ്യങ്ങളുടെയും പ്രതിനിധികളിൽ ഭൂരിഭാഗവും ഇറങ്ങിപ്പോയി.
ഇറാന്റെ നേതൃത്വത്തിലുള്ള അച്ചുതണ്ട് ഇസ്രയേലിനെ അസ്ഥിരമാക്കാൻ ശ്രമിക്കുകയാണെന്ന് നെതന്യാഹു ആരോപിച്ചു. ഇറാന്റെ ഭീഷണി താനും അമേരിക്കൻ പ്രസിഡന്റ് ട്രംപും ചേർന്ന് ഇല്ലാതാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. ഹമാസ് ബന്ദികളാക്കിയവരെ തിരിച്ചെത്തിക്കാതെ വിശ്രമിക്കില്ലെന്നും നെതന്യാഹു പറഞ്ഞു.
“ധീരരായ പോരാളികളേ, ഇത് പ്രധാനമന്ത്രി നെതന്യാഹു ആണ്. ഞങ്ങൾ നിങ്ങളെ മറന്നിട്ടില്ല. നിങ്ങളെ തിരിച്ചെത്തിക്കാതെ ഞങ്ങൾ വിശ്രമിക്കില്ല,” — ഇസ്രയേലി ബന്ദികൾക്ക് ഹീബ്രു ഭാഷയിൽ അദ്ദേഹം സന്ദേശം നൽകി.
“നിങ്ങളുടെ ആയുധങ്ങൾ താഴെവയ്ക്കൂ… ഞങ്ങളുടെ ബന്ദികളെ വിട്ടയക്കൂ… ഇല്ലെങ്കിൽ നിങ്ങളെ ഇസ്രയേൽ വേട്ടയാടി ഇല്ലാതാക്കും,” — ഹമാസിന് മുന്നറിയിപ്പും നെതന്യാഹു നൽകി.
അതേസമയം ഗാസയിലെ യുദ്ധക്കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അറസ്റ്റ് ഭയന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്കുള്ള യാത്രയിൽ യൂറോപ്യൻ വ്യോമാതിർത്തികൾ ഒഴിവാക്കിയതായി റിപ്പോർട്ടുകൾ. അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ സി സി)യാണ് ഗാസയിലെ കുറ്റകൃത്യങ്ങളുടെ പേരിൽ നേരത്തെ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഐ സി സിയുടെ വാറണ്ട് അനുസരിച്ച് നെതന്യാഹു കാലുകുത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് നിരവധി യൂറോപ്യൻ രാജ്യങ്ങൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അമേരിക്കയിലേക്കുള്ള യാത്രയിൽ ഏറെക്കുറെ യുറോപ്യൻ പാത നെതന്യാഹു ഒഴിവാക്കിയതെന്നാണ് വ്യക്തമാകുന്നത്.