അത്യാഡംബര വാഹന നിർമാതാക്കളായ ലംബോർഗിനിയുടെ ആദ്യ ഇവി എത്താൻ വൈകും. 2030ന് ശേഷമാകും വാഹനം വിപണിയിൽ എത്തുക. 2030-ന് ശേഷം മാത്രം ഇലക്ട്രിക് വാഹനം എത്തിക്കുന്നത് പരിഗണിച്ചാൽ മതിയെന്ന് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ലംബോർഹിനി ബ്രാന്റ് മേധാവി സ്റ്റെഫാൻ വിൻകെൽമാൻ ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
ലോഞ്ച് വൈകുന്നതിന് പിന്നിലെ പ്രധാന കാരണം ഉപഭോക്തൃ ഡിമാൻഡ് കുറവാണ് എന്നതാണ്. മാത്രമല്ല, ഫ്ലീറ്റ് വൈഡ് ഇലക്ട്രിഫിക്കേഷൻ ഉപയോഗിച്ച് എഞ്ചിൻ മാറ്റിസ്ഥാപിക്കുന്നത് വളരെ ചെലവേറിയതാണെന്നും വിൻകെൽമാൻ വെളിപ്പെടുത്തി.നിലവിലെ വിപണി സാഹചര്യങ്ങൾ അത്യാഡംബര പെർഫോമെൻസ് ഇലക്ട്രിക് കാറിന് അനുയോജ്യമായിരിക്കില്ലെന്നാണ് അദേഹം പറയുന്നത്. ലംബോർഗിനിയെ കൂടാതെ, പോർഷെ, റോൾസ് റോയ്സ് എന്നിവയുൾപ്പെടെ നിരവധി ആഡംബര വാഹന നിർമ്മാതാക്കളും അവരുടെ ഇവികളുടെ ലോഞ്ച് നീട്ടി വെച്ചിട്ടുണ്ട്.
“പൂർണ്ണ-ഇലക്ട്രിക് കാറുകളുടെ ആവശ്യത്തിനുള്ള തോത് കുറഞ്ഞുവരികയാണെന്ന് ഞങ്ങൾ കണ്ടെത്തി. ഇത് ലംബോർഗിനിയിൽ നിന്നുള്ള ഒരു ഫുൾ-ഇലക്ട്രിക് കാറിൻ്റെ വിൽപ്പനയെ ബാധിക്കാൻ പോകുന്ന കാര്യമാണ്” വിൻകെൽമാൻ ഓട്ടോകാർ യുകെയോട് പറഞ്ഞു. ഇറ്റാലിയൻ വാഹന നിർമ്മാതാക്കളുടെ പ്രാഥമിക ശ്രദ്ധ ഇപ്പോൾ ലാൻസാഡോറിനെ രണ്ട് ഡോർ പ്ലഗ്-ഇൻ ഹൈബ്രിഡ് ആയി വിപണിയിൽ കൊണ്ടുവരുന്നതിലാണ്. എന്നാൽ പെർഫോമെൻസ് കാറുകൾ മുതൽ എസ്യുവി വരെയുള്ള മോഡലുകൾ ഉൾക്കൊള്ളുന്ന വാഹനനിരയിൽ ഒരു ഇലക്ട്രിക് വാഹനത്തിന്റെ അഭാവം പ്രകടമാണ്.







