പരിചയസമ്പത്തും ആര്‍എസ്എസ് പിന്തുണയും മുതല്‍ പാര്‍ട്ടിയിലെ ഉന്നത സ്ഥാനം വരെ; തിരുവനന്തപുരത്ത് വി വി രാജേഷിനെ തുണച്ചത് എന്തൊക്കെ?

ചരിത്രത്തില്‍ ആദ്യമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി ഭരിക്കുമ്പോള്‍ മേയര്‍ ആകാന്‍ വി വി രാജേഷിനെയും ഡെപ്യൂട്ടി മേയര്‍ ആകാന്‍ ആശാനാഥയമാണ് പാര്‍ട്ടി നിയോഗിക്കുന്നത്. പ്രധാനപ്പെട്ട പല പേരുകളും ചര്‍ച്ചചെയ്‌തെങ്കിലും ആര്‍എസ്എസുമായുള്ള അടുപ്പമാണ് അന്തിമ തീരുമാനത്തിന് നിര്‍ണായകം ആയത്. സിപിഐഎം മൂന്ന് ഏരിയ സെക്രട്ടറിമാരും മുന്‍ എംഎല്‍എ ശബരിനാഥടക്കമുള്ള കരുത്തുറ്റ പ്രതിപക്ഷ നിരയെയാകും ഇരുവര്‍ക്കും നേരിടേണ്ടി വരിക.

തലസ്ഥാനത്തെ ബിജെപിയുടെ സൗമ്യ മുഖവും കോര്‍പ്പറേഷനിലെ പ്രതിപക്ഷ സമരങ്ങളുടെ നായകനും ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറിയുമായ വി വി രാജേഷ് എന്ന പേരിലേക്ക് ബിജെപി എത്താന്‍ നിര്‍ണായകമായത് ആര്‍എസ്എസ് തീരുമാനം കൂടിയാണ്. യുവമോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷനും ബിജെപി തിരുവനന്തപുരം മുന്‍ ജില്ലാ പ്രസിഡന്റും ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിയുടെ ശക്തമായ മുഖവുമാണ് വി വി രാജേഷ്. കഴിഞ്ഞതവണ വട്ടിയൂര്‍ക്കാവില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയും ആയിരുന്നു വിവി രാജേഷ്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ പൂജപ്പുര വാര്‍ഡില്‍ നിന്നായിരുന്നെങ്കില്‍ ഇത്തവണ വിജയം ഉറപ്പിച്ചത് കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നാണ്. മേയര്‍ ചര്‍ച്ചകളില്‍ വിവി രാജേഷിന്റെ പേരിനൊപ്പം ഉയര്‍ന്നുവന്ന പേരായിരുന്നു ആര്‍ ശ്രീലേഖയുടേത്. എന്നാല്‍ രാജേഷിനുള്ള രാഷ്ട്രീയ പരിചയസമ്പത്തും തലസ്ഥാന നഗരിയിലുള്ള സ്വാധീനവുമാണ് നറുക്ക് രാജേഷിന് തന്നെ വീഴാന്‍ കാരണം.

മേയറെ തീരുമാനിക്കുന്നതില്‍ ആര്‍എസ്എസിന്റെ ഇടപെടലാണ് നിര്‍ണായകമായത്. ആര്‍എസ്എസിന്റെ പിന്തുണ വി.വി. രാജേഷിനായിരുന്നു. 2016 പാപ്പനംകോട് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ തുടക്കം. വഴുതക്കാട് വുമണ്‍സ് കോളേജിലെ എബിവിപിയുടെ തീപ്പൊരി നേതാവ്. യുവമോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ആശാനാഥ് തലസ്ഥാനത്തെ ബിജെപിയുടെ യുവമുഖം കൂടിയാണ്.