Headlines

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസ്; പ്രോസിക്യൂഷന്‍ അനുമതി ചോദ്യം ചെയ്ത് പ്രതികള്‍; ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി

 

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ അപ്പീലുമായി പ്രതികള്‍. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനും

കെ എ രതീഷുമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. അപ്പീലില്‍ തീര്‍പ്പാകുന്നത് വരെ സിബിഐ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

തന്നെ കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്ന് ചന്ദ്രശേഖരന്‍ പറയുന്നു. പ്രോസിക്യൂഷന്‍ അനുമതി ചോദ്യം ചെയ്യാനുള്ള അവകാശം നിഷേധിച്ചെന്നും ആക്ഷേപമുണ്ട്. സിംഗിള്‍ ബെഞ്ച് ഉത്തരവുകള്‍ റദ്ദാക്കണം. സിബിഐ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് തടയണമെന്നും ആവശ്യമുണ്ട്. അപ്പീല്‍ തീര്‍പ്പാകും വരെ സിബിഐ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും അപ്പീലില്‍ പറയുന്നു.ഹൈക്കോടതി പരാമര്‍ശത്തിന് പിന്നാലെയാണ് കശുവണ്ടി ഇറക്കുമതി അഴിമതികേസില്‍ പ്രതിയായ കെ.എ.രതീഷ് രാജിവെച്ചത്. മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമാണ് ഖാദിബോര്‍ഡ് സെക്രട്ടറിയായ രതീഷ് രാജി വെച്ചത്. ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനത്തിന് ഒപ്പം റൂട്രോണിക്‌സ് എംഡി, ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിഇഒ എന്നീ ചുമതലകളും ഒഴിഞ്ഞിരുന്നു. വിദേശത്തുനിന്നും കശുവണ്ടി ഇറക്കുമതി ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് കെ.എ.രതീഷ്. കശുവണ്ടി ഇറക്കുമതി അഴിമതിയില്‍ പ്രോസിക്യൂഷന്‍ നടപടി നേരിടുന്ന രതീഷ്, ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ അയോഗ്യന്‍ ആണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. അഴിമതി കേസില്‍ സര്‍ക്കാര്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥന്‍ മൂന്ന് സുപ്രധാന തസ്തികളില്‍ തുടരുന്നതിനെ എന്ത് കഷ്ടമെന്നായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.

മുഖ്യമന്ത്രി

 

ഏറെ വിമര്‍ശനങ്ങള്‍ക്ക് ശേഷമാണ് സിബിഐ കേസില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന് ഒപ്പം കെ എ രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇടത് സര്‍ക്കാരിന്റെ മൂന്ന് തവണ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചിരുന്നു. ഏത് സര്‍ക്കാര്‍ വന്നാലും നിര്‍ണായക തസ്തികകള്‍ ഉറപ്പിച്ചിരുന്ന കെ എ രതീഷിന് ഹൈക്കോടതി വടി എടുത്തതോടെയാണ് ഗത്യന്തരമില്ലാതെ രാജി വെക്കേണ്ടി വന്നത്.