Headlines

അച്ഛനെയും കൊല്ലണം!; കണ്ണൂരില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അയല്‍വാസിയോട് പറഞ്ഞത്

കണ്ണൂർ പേരാവൂരില്‍ അമ്മയെ മകന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ അച്ഛനെയും കൊല്ലണമെന്ന് പ്രതി ക്രിസ്റ്റി പറഞ്ഞെന്ന് അയല്‍വാസി നിപുന്‍. അമ്മയെ കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവിടുമോ എന്ന് ക്രിസ്റ്റി ചോദിച്ചു. അങ്ങനെയാണ് ക്രിസ്റ്റിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും നിപുന്‍ പറഞ്ഞു. തന്നെ ഇങ്ങനെ ആക്കിയത് വീട്ടുകാര്‍ ആണെന്ന് ക്രിസ്റ്റി പറഞ്ഞെന്നും അയല്‍വാസി പറയുന്നു.

അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. പേരാവൂര്‍ കൊളക്കാട് സ്വദേശി ക്രിസ്റ്റി(25)യാണ് അമ്മ താന്നിക്കുന്നിലെ മഠത്തിപ്പറമ്പില്‍ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50)യെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ.

ഗീതമ്മയും ക്രിസ്റ്റിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്നായിരുന്നു കൊലാപതകം. ബെംഗളൂരുവില്‍ ബിസിഎ വിദ്യാര്‍ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയില്‍ നിര്‍ത്തി നാട്ടിലെത്തിയതാണ്. ഇയാള്‍ ലഹരിക്ക് അടിമയായിരുന്നു എന്ന് പറയപ്പെടുന്നു. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. കൊലപാതകം നടക്കുന്ന സമയത്ത് തങ്കച്ചന്‍ വീട്ടിലുണ്ടായിരുന്നില്ല. കേളകത്ത് മൊണാലിസ എന്ന പേരില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുകയായിരുന്നു ഗീതമ്മ.