തുടർച്ചയായി ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി വേണമെന്ന് കോൺഗ്രസ് ദേശീയ വക്താവ് ഡോ. ഷമ മുഹമ്മദ്. ആരോപണം ഉയർന്നതിന് പിന്നാലെ ഒരു നടപടി എടുത്തു. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്, പല പെൺകുട്ടികൾക്കും പരസ്യമായി പരാതി പറയാൻ ബുദ്ധിമുട്ട് ഉണ്ടാകും. ബിജെപിക്ക് വിഷയത്തിൽ കോൺഗ്രസിനെ വിമർശിക്കാൻ ഒരു അർഹതയും ഇല്ലെന്ന് ഷമ മുഹമ്മദ് വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ശബ്ദരേഖയിൽ ബിജെപി ഗൂഢാലോചന നടന്നോ എന്ന് സംശയമുണ്ടെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ പറഞ്ഞു. ഇതിൽ അന്വേഷണം വേണമെന്ന് സന്ദീപ് ആവശ്യപ്പെട്ടു . പാലക്കാട് ജില്ലാ അധ്യക്ഷനോട് സംസാരിച്ചതായി ആരോപണം ഉന്നയിച്ചവർ പറയുന്നു. പാലക്കാട് ജില്ലാ അധ്യക്ഷന്റെ പൂർവകാല ചരിത്രം പരിശോധിക്കണമെന്നും യുവമോർച്ചയിൽ നിന്നും മാറ്റി നിർത്തിയത് എന്തിനെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
ഞെട്ടിപ്പിക്കുന്ന തരത്തിലുളള തെളിവുകൾ പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാംഗത്വം കൂടി രാജിവെക്കണമെന്ന നിലപാടെടുത്തത്. കോൺഗ്രസിൻെറ സമീപകാല ചരിത്രത്തിൽ ഒന്നും ഇല്ലാത്ത വിധം വലിയ പിന്തുണയാണ് ഇതിന് ലഭിച്ചത്.
മുതിർന്ന നേതാക്കളും എം.എൽ.എമാരും എല്ലാം നിലപാട് വ്യക്തമാക്കി രംഗത്തുവന്നു. എന്നാൽ രാജിക്ക് വേണ്ടി മുറവിളി ഉയരുമ്പോഴും രാഹുലിൻെറ നിലപാട് അനുകൂലമല്ല.തനിക്ക് പറയാനുളളത് കൂടി കേട്ടശേഷമേ തീരുമാനം എടുക്കാൻ പാടുളളു എന്നാണ് രാഹുൽ നേതൃത്വത്തെ അറിയിച്ചിട്ടുളളത്.
എന്നാൽ സ്ഥിതി ഗുരുതരമാണെന്ന ഹൈക്കമാൻഡ് പ്രതികരണത്തിൽ നിന്ന് ദേശീയ നേതൃത്വത്തിൻെറ നിലപാട് വ്യക്തമാകുന്നുണ്ട്. AICC ജനറൽ സെക്രട്ടറി രാജിയാവശ്യം സംബന്ധിച്ച ചർച്ചകൾ നടത്തുന്ന കെ.പി.സി.സി നേതൃത്വവും രാജി സാധ്യത തളളി കളയുന്നില്ല. രാഹുലിന്റെ രാജി ആവശ്യത്തിൽ നാളേക്കകം തീരുമാനം ഉണ്ടായേക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന സൂചന. വിഷയത്തിൻെറ
ഗൗരവം കണക്കിലെടുത്ത് രാഷ്ട്രീയകാര്യ സമിതി വിളിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ആവശ്യം ശക്തമാകുന്ന പക്ഷം സമിതി ഓൺലൈനായി ചേരാൻ സാധ്യതയുണ്ട്.