Headlines

മനോഹരമായ സ്ഥലങ്ങള്‍ കാണിച്ചുതരാമെന്ന് പറഞ്ഞ് ഒപ്പംകൂടി; രാജസ്ഥാനില്‍ ഫ്രഞ്ച് യുവതിയെ ബലാത്സംഗം ചെയ്തയാള്‍ക്കെതിരെ കേസ്

രാജസ്ഥാനിലെ ഉദയ്പൂരില്‍ വിനോദസഞ്ചാരത്തിനെത്തിയ ഫ്രഞ്ച് വനിതയെ പീഡിപ്പിച്ചതായി പരാതി. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. നൈറ്റ് പാര്‍ട്ടിയില്‍ വച്ച് യുവതിയെ പരിചയപ്പെട്ട ശേഷം സിദ്ധാര്‍ത്ഥ് എന്നയാള്‍ പീഡിപ്പിച്ചതായാണ് മൊഴി. ഉദയ്പൂരിലെ സ്ഥലങ്ങള്‍ കാണിച്ച് തരാമെന്ന് പറഞ്ഞ് അപാര്‍ട്ട്‌മെന്റില്‍ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി പൊലീസ് സ്ഥിരീകരിച്ചു. പ്രതി ഒളിവിലാണ്. ദില്ലിയില്‍ നിന്ന് 22നാണ് ഫ്രഞ്ച് യുവതി ഉദയ്പൂരില്‍ എത്തിയത്. സംഭവത്തില്‍ ഇന്ത്യയിലെ ഫ്രഞ്ച് എംബസിയും ഇടപെട്ടിട്ടുണ്ട്.

സ്ഥലങ്ങള്‍ കാണാനായി പുറത്തിറങ്ങി കുറച്ച് സമയം കഴിഞ്ഞപ്പോള്‍ തന്നെ യുവതിയുടെ ഫോണിന്റെ ചാര്‍ജ് തീര്‍ന്നുവെന്നും ആ സമയത്താണ് പ്രതി യുവതിയെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചതെന്നും പൊലീസ് പറയുന്നു. അല്‍പ സമയം കഴിഞ്ഞപ്പോള്‍ തന്നെ നമ്മുക്ക് തിരിച്ചുപോകാമെന്ന് യുവതി പറഞ്ഞെങ്കിലും പ്രതി ചൊവിക്കൊണ്ടില്ല. തുടര്‍ന്ന് യുവാവ് തന്നെ ആലിംഗനം ചെയ്യണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു. ഇത് യുവതി സമ്മതിക്കാതെ വന്നതോടെ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

യുവതി നിലവില്‍ രാജസ്ഥാനിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. മുറിവുകളുമായി ചികിത്സയ്ക്കായി യുവതി തന്നെയാണ് ആശുപത്രിയിലെത്തിയത്. ആശുപത്രി അധികൃതര്‍ക്ക് യുവതി ബലാത്സംഗത്തിന് ഇരയായെന്ന് മനസിലാകുകയും അവര്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.