അമേരിക്കയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്ത് അമേരിക്കൻ സാമ്രാജ്യത്വത്തിന് നേരും നെറിയും ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അമേരിക്കൻ ധിക്കാരത്തെ തടയിടുക എന്നതിന് ലോകരാഷ്ട്രങ്ങൾ ഒന്നിച്ചു നിൽക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇസ്രയേലിനെയും അദേഹം വിമർശിച്ചു. ഇസ്രയേൽ എന്തും ചെയ്യാൻ തയ്യാറാണെന്നും സാധാരണ നിലക്കുള്ള മര്യാദകൾ ഒന്നും ബാധകമല്ലെന്ന് വിചാരിക്കുന്ന രാജ്യമാണ് ഇസ്രയേലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ലോകത്തിന്റെ നീതി ന്യായ സംവിധാനങ്ങൾക്ക് മുന്നിൽ ഇസ്രയേൽ കുറ്റവാളികളാണ്. ഇസ്രയേലിന്റെ ഏറ്റവും ക്രൂര മുഖം കണ്ടത് പലസ്തീനിൽ തന്നെ ആണ്. ഇറാൻ നേരെ ഇസ്രായേൽ ഏകപക്ഷീയമായ ആക്രമണം നടത്തി. ഇന്ന് ലോക രാഷ്ട്രങ്ങൾ ഇസ്രായേലിനെതിരെ ഒന്നിച്ച് ആണിനിരക്കുമ്പോൾ നമുക്ക് അണിനിരക്കാൻ ആകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇസ്രായേലിനെ പിന്തുണയ്ക്കുന്ന പ്രധാനമന്ത്രിയെയാണ് കണ്ടത്. നമ്മുടെ ചേരിചേരാനയം എവിടെയാണെന്നും എല്ലാം കളഞ്ഞു കുളിച്ചില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇന്ന് ലോക രാഷ്ട്രങ്ങൾ ഇസ്രായേലിനെതിരെ അണിനിരയ്ക്കുമ്പോൾ നമുക്ക് കഴിയുന്നില്ല. അമേരിക്കൻ താൽപര്യങ്ങളെ കൂട്ടുനിർത്തിയതിനാൽ നമുക്ക് ഇസ്രായേലിനെ കുറ്റപ്പെടുത്താനായില്ല. ഇതായിരുന്നില്ല ഇന്ത്യ. നമ്മുടെ രാജ്യം ശക്തമായ രീതിയിൽ സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിച്ചു പോന്നതാണ്. അതിലാണ് മാറ്റം വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ രാഷ്ട്രം ഏറ്റവും കൂടുതൽ അപമാനിക്കപ്പെടുന്നു. പഴയ അംഗീകാരം ലോക രാഷ്ട്രങ്ങൾക്കിടയിൽ നമുക്ക് ഇല്ല എന്നതാണ് വസ്തുത. വർഗീയ പ്രശ്നങ്ങൾ ഉയർത്തുകയാണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്. ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിന്റെ ശത്രു ആക്കുകയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഘർഷങ്ങൾ ഉണ്ടാകുക.സംഘർഷത്തിന്റെ ഭാഗമായി കലാപങ്ങൾ ഉണ്ടാക്കുക. ഇതൊക്കെയാണ് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങൾക്ക് എതിരെ രാജ്യത്ത് കടുത്ത ആക്രമണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാട് കേന്ദ്രസർക്കാർ സ്വീകരിക്കുന്നു. വർഗീയതയുടെ സംരക്ഷകരായി സർക്കാർ നിൽകുന്നു. ദശാബ്ദങ്ങളായി ജീവിക്കുന്നവരോട് നിങ്ങൾ രാജ്യത്തിന്റെ ഭാഗമല്ലെന്ന സമീപനം സ്വീകരിക്കുന്നു. നമ്മുടെ രാജ്യം ഭരിക്കുന്നവർക്ക് മതനിരപേക്ഷതയല്ല ആവശ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.