പി എം ശ്രീയുമായി ബന്ധപ്പെട്ട് CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത് പാർട്ടിയുടെ ദേശീയ നിലപാടെന്ന് ദേശീയ സെക്രട്ടറിയേറ്റ് അംഗം ആനി രാജ. പിഎം ശ്രീ അംഗീകരിച്ചാൽ മാത്രമേ നമുക്ക് വരേണ്ട എസ്‌എസ്‌കെയ്‌ക്ക് ഫണ്ട് നൽകൂ എന്നത് ഭരണഘടന വിരുദ്ധമായ നയമാണ്. ഏതെങ്കിലും ഒരു പാർട്ടി അല്ല, എൽഡിഎഫിലെ എല്ലാവരും ഒറ്റക്കെട്ടായി ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആനി രാജ പറഞ്ഞു.
പി എം ശ്രീ രാജ്യത്തെ ഫെറഡൽ – മതേതര തത്വങ്ങളെ അട്ടിമറിക്കുന്നതാണ്. പദ്ധതി ഹിന്ദുത്വ രാഷ്ട്ര വാദത്തിനു വേണ്ടി ഉപയോഗിക്കുന്നു. പല രക്ഷിതാക്കളും കുട്ടികളെ പിഎം ശ്രീ സ്കൂളുകളിൽ നിന്നും മാറ്റിയതായി അറിയാം. പി എം ശ്രീ ഭരണഘടനവിരുദ്ധം എന്നാണ് മറ്റു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും നിലപാടെന്ന് ആനി രാജ വ്യക്തമാക്കി.
അതേസമയം, പി എം ശ്രീ പദ്ധതിയിൽ മന്ത്രിസഭയിൽ ആശങ്കയറിയിച്ചിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതികരിക്കാത്തതിൽ സിപിഐക്ക് അമർഷമുണ്ട്. സിപിഐ നിയമസഭാ കക്ഷി നേതാവ് കെ രാജൻ ആശങ്ക അറിയിച്ചിട്ടും മുഖ്യമന്ത്രിയും സിപിഐഎം മന്ത്രിമാരും പ്രതികരിച്ചിരുന്നില്ല.
പിഎം ശ്രീ വിവാദത്തിനിടെ സിപിഐ സംസ്ഥാന കൗൺസിൽ ഇന്ന് ചേരും.






