ശബരിമലയിലെ സ്വര്‍ണക്കൊള്ള: അന്വേഷണ സംഘത്തെ നിയമിച്ചത് ആരാണ് ? ന്യായവാദങ്ങളുമായി ‘ജയരാജന്മാര്‍’

ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സിപിഐഎം കടുത്ത പ്രതിരോധത്തില്‍ അകപ്പെട്ടിരിക്കെ അന്വേഷണ സംഘത്തെ നിയോഗിച്ചതിനെച്ചൊല്ലി ന്യായവാദങ്ങളുമായി നേതാക്കള്‍. പാര്‍ട്ടിയും സര്‍ക്കാരും ഒന്നും മറച്ചുവെക്കാന്‍ ശ്രമിച്ചില്ലെന്നും, ധീരമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നുമാണ് സിപിഐഎം നേതാക്കളുടെ അവകാശവാദം. സിപിഐഎം കേന്ദ്രകമ്മിറ്റി അംഗമായ ഇപി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ എന്നിവരാണ് അന്വേഷണ സംഘത്തെ നിയോഗിച്ചത് സംസ്ഥാന സര്‍ക്കാരാണ് എന്നും കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചത്.

പാമോലിന്‍ കേസ് മുതല്‍ മട്ടന്നൂരിലെ നാല്‍പ്പാടി വാസു വധക്കേസ് വരെയുള്ള നിരവധി കേസുകളുടെ കഥയും ജയരാജന്‍ സാമൂഹ്യമാധ്യമത്തിലെ കുറിപ്പില്‍ വിശദമായി പറയുന്നുണ്ട്. എണ്ണിയാല്‍ ഒടുങ്ങാത്ത കൊള്ളരുതായ്മകള്‍ ചെയ്യുന്നവരാണ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും, രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച യുഡിഎഫിനും പാലത്തായി പോക്‌സോകേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ബിജെപിക്കും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ധാര്‍മികമായി അവകാശമില്ലെന്നും ഇ പി ജയരാജന്‍ തന്റെ സാമൂഹ്യമാധ്യമ പേജില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. പി ജയരാജനും സമാനമായ കുറിപ്പാണ് സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്.