സാക്ഷിമൊഴികൾ ഇല്ല; കിളിമാനൂരിൽ വാഹനമിടിച്ച് വയോധികൻ മരിച്ച കേസിൽ മുൻ SHO അനിൽകുമാറിന് ആശ്വാസം

കിളിമാനൂരിൽ വയോധികനെ വാഹനം ഇടിച്ചിട്ട കേസിൽ പാറശ്ശാല മുൻ എസ് എച്ച് ഒ അനിൽകുമാറിന് ആശ്വാസം. ജാമ്യമില്ല വകുപ്പുകൾ നിലനിൽക്കില്ലെന്ന് തിരുവനന്തപുരം ഫാസ്റ്റ്ട്രാക്ക് കോടതി വ്യക്തമാക്കി. എസ്എച്ച് ഒയുടെ വാഹനം തന്നെയാണ് വയോധികനെ ഇടിച്ചിട്ടത് എന്നതിന് തെളിവുകൾ ഇല്ല. സംഭവത്തിൽ സാക്ഷി മൊഴികളോ സിസിടിവി ദൃശ്യങ്ങളോ ഇല്ലെന്നും പൊലീസ് ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്നും തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതി 3 കണ്ടെത്തി.

സംഭവത്തിൽ ദക്ഷിണ മേഖല ഐ ജി അനിൽകുമാറിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.കിളിമാനൂർ പൊലീസ് അനിൽകുമാറിനെതിരെ FIR രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ പത്താം തീയതി പുലര്‍ച്ചെ അ‍ഞ്ചിനാണ് കിളമാനൂരിൽ വെച്ച് സംഭവം നടന്നത്. വയോധികനെ ഇടിച്ചത് അറിഞ്ഞിട്ടും കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. വയോധികൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിൽ കിളിമാനൂര്‍ സ്വദേശി രാജൻ (59) ആണ് മരിച്ചത്. വാഹനമിടിച്ച ശേഷം രാജന്‍ ഏറെ നേരം റോഡില്‍ ചോരവാര്‍ന്ന് കിടന്നാണ് മരണം സംഭവിച്ചത്.