കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖ് തിരികെ മുസ്‍ലിം ലീഗിലേക്ക്. പാണക്കാടെത്തി സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തും. എൽഡിഎഫ് വഞ്ചിച്ചെന്നും കഴിഞ്ഞ തവണ പരാജയപ്പെടുത്തിയെന്നും കാരാട്ട് റസാഖ് ആരോപിച്ചു. മുൻ ലീഗ് നേതാവായ കാരാട്ട് റസാഖ് ഇടതു പക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയായിരുന്നു.വഞ്ചന ഇങ്ങോട് കാണിച്ചാൽ തിരിച്ചും കാണിക്കാം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തന്നെ എൽഡിഎഫ് വഞ്ചിച്ചു.അതുകൊണ്ടാണ് വിജയിക്കുന്ന സാഹചര്യമായിട്ടും പരാജയപ്പെട്ടത്. അതിന് ശേഷവും വഞ്ചന മാത്രമാണ് എൽഡിഎഫ് കാണിച്ചിട്ടുള്ളത്. തന്നെ തിരിച്ചുകൊണ്ടുവരാൻ ചർച്ചയ്ക്ക് മുന്നിൽ നിന്നത് ലീഗ് തന്നെയാണ്. ഇന്നലെ രാത്രിയിലാണ് തീരുമാനത്തിലേക്ക് എത്തിയത്. ഇന്ന് മുതൽ യുഡിഎഫിന്റെ പ്രചാരണത്തിൽ സജീവമാകുമെന്നും കാരാട്ട് റസാഖ് ട്വന്റിഫോറിനോട് പറഞ്ഞു .
ഇടതുമുന്നണിയുമായി നേരത്തെയും കാരാട്ട് റസാഖിന് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. മന്ത്രിയെന്ന നിലയിൽ പി.എ മുഹമ്മദ് റിയാസിനെ അംഗീകരിക്കാനാവില്ലെന്ന് റസാഖ് തുറന്നടിച്ചിരുന്നു. പല പദ്ധതികളും റിയാസ് അട്ടിമറിച്ചെന്നും പല തവണ അദ്ദേഹത്തെ സമീപിച്ചിട്ടും അവഗണിക്കുക മാത്രമാണുണ്ടായതെന്നും റസാഖ് നേരത്തെ ആരോപിച്ചിരുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ കാരാട്ട് റസാഖ് രംഗത്തെത്തിയിരുന്നു. ‘പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ ധിക്കാരപരവും അഹങ്കാരം നിറഞ്ഞതുമായ നിലപാട് സിപിഎം സഹയാത്രികർക്ക് യോജിക്കാൻ കഴിയുന്നതല്ല’ എന്ന് റസാഖ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.








