Headlines

രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി; ശബരിമല ദര്‍ശനം നാളെ

നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി. നാളെ ശബരിമലയില്‍ ദര്‍ശനം നടത്തും. മറ്റന്നാള്‍ വര്‍ക്കലയിലും കോട്ടയത്തും നാലാം നാള്‍ എറണാകുളത്തും വിവിധ പരിപാടികളില്‍ പങ്കെടുക്കും.

വൈകിട്ട് 6.20 ഓടെയാണ് രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും പത്‌നിയും മുഖ്യമന്ത്രി പിണറായി വിജയന്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ രാഷ്ട്രപതിയെ സ്വീകരിച്ചു. രാജ്ഭവനിലാണ് ഇന്ന് താമസം. നാളെ രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക് പോകും.10.20ന് നിലയ്ക്കലിലെത്തുന്ന രാഷ്ട്രപതി അവിടെ നിന്ന് റോഡ് മാര്‍ഗം 11ന് പമ്പയിലെത്തും. ഗണപതിക്ഷേത്രത്തില്‍ കെട്ടുനിറച്ച് സന്നിധാനത്തേക്ക് പുറപ്പെടും. ഫോര്‍വീല്‍ ഡ്രൈവ് ഗൂര്‍ഖ വാഹനത്തില്‍ സ്വാമി അയ്യപ്പന്‍ റോഡിലൂടെയായിരിക്കും യാത്ര. 12.20 മുതല്‍ ഒരുമണിവരെയാണ് അയ്യപ്പനെ വണങ്ങാന്‍ രാഷ്ട്രപതി സോപാനത്തുണ്ടാവുക. ദര്‍ശനത്തിനുശേഷം പ്രത്യേകം സജ്ജമാക്കിയ മുറിയില്‍ രാഷ്ട്രപതി വിശ്രമിക്കും. മൂന്ന് മണിയോടെ നിലക്കലിലേക്ക് മടങ്ങും.

ശബരിമല ദര്‍ശനത്തിനുശേഷം രാത്രി തിരുവനന്തപുരത്ത് തിരിച്ചെത്തും. ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ് ആര്‍ലേക്കര്‍ നല്‍കുന്ന അ ത്താഴവിരുന്നില്‍ പങ്കെടുക്കും. 23ന് 10.30ന് രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 12.50ന് ശിവഗിരിയില്‍ ശ്രീനാരായണ ഗുരുമഹാസമാധി സമ്മേളനം ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് പാലാ സെയ്ന്റ് തോമസ് കോളജിലെ പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കും. അന്ന് കുമരകത്താണ് താമസം. 24ന് എറണാകുളം സെയ്ന്റ് തേരേസാ സ് കോളജിലെ ചടങ്ങില്‍ പങ്കെടുത്തശേഷം ഡല്‍ഹിക്ക് മടങ്ങും.