യൂത്ത്കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി പ്രവാസി എഴുത്തുകാരി ഹണി ഭാസ്കർ. തന്നോട് ചാറ്റ് ചെയ്ത ശേഷം തന്നെക്കുറിച്ച് മറ്റുള്ളവരോട് രാഹുൽ മോശമായി സംസാരിച്ചുവെന്ന് ഹണി ഭാസ്കർ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇരകളായ നിരവധി സ്ത്രീകളെക്കുറിച്ച് തനിക്ക് അറിയാം. രാഹുലിനെതിരെ പലരും ഷാഫി പറമ്പിലിന് പരാതി നൽകിയെങ്കിലും ഷാഫി അത് അവഗണിച്ചെന്നും ഹണി ഭാസ്കർ ആരോപിച്ചു.
കൂട്ടത്തിൽ ഉണ്ടായിരുന്നവരാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ശ്രീലങ്കൻ യാത്രയെക്കുറിച്ച് ചോദിച്ചായിരുന്നു ആദ്യം ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചത്. തുടക്കത്തിൽ മെസേജിന് മറുപടി നൽകിയിരുന്നു. എന്നാൽ രാഹുലിന്റെ സ്വഭാവം മോശമാണെന്ന് തോന്നിയതിനാൽ പിന്നീട് മറുപടി അയച്ചില്ല. തന്നോട് രാഹുൽ നടത്തിയ ചാറ്റിൽ മോശം പരാമർശം ഇല്ലെന്ന് ഹണി ഭാസ്കർ പറയുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇരകളായ സ്ത്രീകളിൽ പലരും ഇതേക്കുറിച്ച് ഷാഫി പറമ്പിലിന് പരാതി നൽകിയിട്ടുണ്ട് എന്നാൽ രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് ഷാഫി സ്വീകരിച്ചത്. അതേസമയം രാഹുലിനെതിരെ നിയമനടപടി ആലോചിട്ടില്ലെന്ന് ഹണി ഭാസ്കർ വ്യക്തമാക്കി. ധൈര്യമുണ്ടെങ്കിൽ രാഹുൽ തനിക്കെതിരെ മാനനഷ്ടകേസ് നൽകട്ടെ. തെളിവുകളുമായി നേരിടാൻ താൻ തയാറാണ് എന്നും ഹണി പറഞ്ഞു.