പിഎം ശ്രീ പദ്ധതി: യോഗം ചേരാൻ മന്ത്രിസഭാ ഉപസമിതി

 

പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നത്‌ സംബന്ധിച്ച്‌ റിപ്പോർട്ട്‌ സമർപ്പിക്കുന്നതിന്‌ രൂപികരിച്ച മന്ത്രിസഭാ ഉപസമിതി അടുത്ത ദിവസങ്ങളിൽ യോഗം ചേരും. സംസ്ഥാനത്തിന്റെ ഭരണഘടന അവകാശങ്ങളായ സിലബസ്‌ തയ്യാറാക്കൽ, പദ്ധതിയിൽ അംഗമാകാനുള്ള സ്‌കൂളുകളുടെ തെരഞ്ഞെടുപ്പ്‌ എന്നിവ നിലനിർത്തിക്കൊണ്ട്‌ ഒരു മാസത്തിനകം റിപ്പോർട്ട്‌ നൽകാനാണ് നീക്കം. അതേസമയം പി എം ശ്രീ വിഷയത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷ പ്രതിഷേധം തുടരും.

 

 

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ കൺവീനറും മന്ത്രിമാരായ റോജി എം ജോൺ, എം ലിജു, പി സി വിഷ്‌ണുനാഥ്‌ എന്നിവർ അംഗങ്ങളുമായ സമിതിയുടെ റിപ്പോർട്ട് മന്ത്രിസഭയാകും പരിശോധിക്കുക. സംസ്ഥാനത്തിന്റെ ഭരണമാറ്റത്തിന് ശേഷവും പിഎംശ്രീ പദ്ധതി നടപ്പാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം കത്ത് അയച്ചിരുന്നു. ഉപസമിതി റിപ്പോർട്ട് വരുന്നത് വരെ ധാരണാ പത്രം മരവിപ്പിക്കണമെന്ന് അറിയിച്ചശേഷവും മറുപടി ഇല്ലാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. മേയ് എട്ടിനാണ് സംസ്ഥാന ചീഫ് സെക്രട്ടറി എ ജയ തിലകിന് കേന്ദ്ര സർക്കാർ കത്തയച്ചത്.കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുളള സ്കൂൾ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി സഞ്ജയ് കുമാറാണ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. പുതിയ സർക്കാർ വന്ന ശേഷം കത്ത് ചീഫ് സെക്രട്ടറി മുഖ്യമന്ത്രി അടക്കമുളളവരുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിന് ശേഷമാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് പിന്നീട് മന്ത്രിസഭാ തിരുമാനവും വന്നത്.