ചൈനീസ് പ്രകോപനത്തിന് ചുട്ട മറുപടി നൽകാൻ നിർദേശം; സേനകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകി

അതിർത്തിയിലെ ചൈനീസ് പ്രകോപനത്തിന് ചുട്ട മറുപടി നൽകാൻ നിർദേശം. സേനകൾക്ക് ഇതുസംബന്ധിച്ച പൂർണ സ്വാതന്ത്ര്യം കേന്ദ്രം നൽകി. ചൈനീസ് പ്രകോപനം നേരിടാനാണ് അനുമതി. ഉന്നതതല യോഗത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് സേനകൾക്ക് അനുമതി നൽകിയത്.

കേന്ദ്രാനുമതി ലഭിച്ചതിന് പിന്നാലെ പ്രകോപനമുണ്ടായാൽ തോക്കെടുക്കാൻ കമാൻഡർമാർക്ക് കരസേനയും അനുമതി നൽകിയിട്ടുണ്ട്. അതിർത്തിയിൽ വെടിവെപ്പ് പാടില്ലെന്ന 1966ലെ ഇന്ത്യ-ചൈന കരാറിൽ നിന്ന് ഇന്ത്യ പിൻമാറി. കിഴക്കൻ ലഡാക്കാൽ മുപ്പതിനായിരത്തോളം സൈനികരെ അധികമായി എത്തിച്ചിട്ടുണ്ട്

പാം ഗോംങ്, ഗാൽവൻ, ഹോട്‌സ്പിംഗ്‌സ് മേഖലകളിലാണ് സൈനികവന്യാസം നടത്തുന്നത്. ഗാൽവാൻ താഴ് വരയിൽ ചൈന ഉയർത്തിയ അവകാശവാദം പിൻവലിക്കുന്നതുവരെ സൈനിക നടപടികൾ തുടരാനാണ് ഇന്ത്യയുടെ തീരുമാനം

കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഗാൽവാൻ താഴ് വരയിൽ നടന്ന സംഘർഷത്തിൽ നാൽപ്പതിലേറെ ചൈനീസ് സൈനികരെ വധിച്ചതായി കേന്ദ്രമന്ത്രി വി കെ സിംഗ് പറഞ്ഞിരുന്നു. ചൈനീസ് സൈനികരെ തടവിലാക്കിയതായും പിന്നീട് വിട്ടയച്ചതായും അദ്ദേഹം വെളിപ്പെടുത്തി.