Headlines

തീപിടുത്തമുണ്ടായപ്പോള്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ മാറ്റി, മണിക്കൂറുകള്‍ക്കുള്ളില്‍ 5 രോഗികള്‍ മരിച്ചു; തിരു. മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ തീപിടുത്തമുണ്ടായതിന് പിന്നാലെ അഞ്ച് മരണങ്ങള്‍ സ്ഥിരീകരിച്ചതില്‍ ഗുരുതര ആരോപണവുമായി മരണപ്പെട്ട ഒരാളുടെ കുടുംബം. തീപിടുത്തമുണ്ടായപ്പോള്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ മാറ്റിയതാണ് മരണങ്ങള്‍ക്ക് കാരണമായതെന്നാണ് ആരോപണം. നെയ്യാറ്റിന്‍കര സ്വദേശി സനീഷിന്റെ ബന്ധുക്കളുടേതാണ് ഗുരുതര ആരോപണം. (5 patients died hours after thiruvananthapuram medical college fire)മാര്‍ച്ച് 17നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ രാവിലെ തീപിടുത്തമുണ്ടാകുന്നത്. തീപിടുത്തമുണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അഞ്ച് മരണങ്ങള്‍ സ്ഥിരീകരിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വെന്റിലേറ്ററില്‍ കഴിയുന്ന രോഗികള്‍ക്ക് ഉള്‍പ്പെടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇത് കാരണമായെന്ന് സനീഷിന്റെ ബന്ധു പുഷ്പ ലീല ട്വന്റിഫോറിനോട് പറഞ്ഞു. സനീഷും വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്. ഈ വെന്റിലേറ്ററില്‍ നിന്നാണ് തീയും പുകയും ഉയരുന്നത് കണ്ടത്. പിന്നീട് രോഗികളെ അവിടെ നിന്നും മാറ്റുകയായിരുന്നു. സംഭവത്തില്‍ പരാതി സമര്‍പ്പിക്കാനൊരുങ്ങുകയാണ് സനീഷിന്റെ കുടുംബം. മെഡിക്കല്‍ കോളജ് അധികൃതര്‍ ആരോപണത്തോട് പ്രതികരിച്ചിട്ടില്ല.ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്ററിനെ തുടര്‍ന്നാണ് സനീഷിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. തീപിടുത്തമുണ്ടാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് സനീഷ് അപകടനില തരണം ചെയ്യുകയും ബന്ധുക്കളോട് സംസാരിക്കുകയും ചെയ്തിരുന്നു. സനീഷിന് കഞ്ഞി നല്‍കിയിരുന്നെന്നും അദ്ദേഹത്തിന് അത് കഴിക്കാന്‍ സാധിക്കുകയും ചെയ്തുവെന്നും ബന്ധുക്കള്‍ പറയുന്നു. സനീഷിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരുമ്പോഴാണ് തീപിടുത്തമുണ്ടായത്. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ പെട്ടെന്ന് മാറ്റിയതാണ് സനീഷിന്റെ ജീവനെടുത്തതെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്.