Headlines

‘സ്വപ്‌നം കാണുന്നത് തുടരൂ’; അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന ട്രംപിന്റെ വാദം തള്ളി ഖമനയി

ജൂണില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങത്തില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങളെ ശക്തമായി എതിര്‍ത്ത് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പറഞ്ഞ് തള്ളിയ ഖമനയി ട്രംപിനെ ‘ സ്വപ്‌നം കണ്ടുകൊണ്ടിരിക്കൂ’ എന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്തു.

മറ്റ് രാജ്യങ്ങളുടെ കാര്യങ്ങളില്‍, പ്രതേകിച്ച് ആണവശേഷി പോലുള്ള കാര്യങ്ങളില്‍ ഇടപെടാനുള്ള ട്രംപിന്റെ അധികാരത്തെയും ഖമനയി ചോദ്യം ചെയ്തു. ഒരു രാജ്യത്ത് ആണവ മേഖല ഉണ്ടെങ്കില്‍, ആ രാജ്യത്തിന് എന്തുണ്ടാകണം അല്ലെങ്കില്‍ ഉണ്ടാകരുത് എന്ന് പറയാന്‍ നിങ്ങള്‍ ആരാണെന്നും അദ്ദേഹം ചേദിച്ചു.

വിവിധ കായിയ ഇനങ്ങളില്‍ മികവ് തെളിയിച്ച നൂറ് കണക്കിന് ഇറാനിയന്‍ അത്‌ലറ്റുകളുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. രാജ്യത്തിന്റെ ശക്തിയുടെയും വളര്‍ച്ചയുടെയും പ്രതീകം എന്നാണ് കായികതാരങ്ങളെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇറാനിലെ യുവത്വത്തിന് ഉയരങ്ങളിലെത്താനുള്ള ശേഷിയുണ്ടെന്നും ലോക ശ്രദ്ധയാകര്‍ഷിക്കാനുള്ള കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാനും രാജ്യത്തെ യുവതയും പ്രത്യാശയുടെ പ്രതീകമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

അമേരിക്കന്‍ പ്രസിഡന്റിന്റെ അടിസ്ഥാനരഹിതമായ പ്രസ്താവനകളെയും ഭീഷണിപ്പെടുത്തലിനെയും ഖമനയി അപലപിച്ചു. ഇറാനെ കുറിച്ചും മതത്തെ കുറിച്ചും ഇവിടെയുള്ള ജനങ്ങളെ കുറിച്ചും നുണകള്‍ പറഞ്ഞുകൊണ്ട് സയണിസ്റ്റുകളുടെ ആവേശം ഉയര്‍ത്താനം സ്വയം ശക്തനെന്ന് തോന്നിപ്പിക്കാനുമാണ് ട്രംപ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യഥാര്‍ഥത്തില്‍ ശക്തനാണെങ്കില്‍ അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളില്‍ ട്രംപിനെതിരെ മുദ്രാവാക്യം വിളിക്കുന്ന ദശലക്ഷക്കണക്കിന് ദശലക്ഷക്കണക്കിന് ജനങ്ങളെ ശാന്തരാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.