Headlines

‘എസ്‌ഐടി റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍’; സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എംആര്‍ അജിത് കുമാറിന്റെ ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സസ്‌പെന്‍ഷന്‍ റദ്ദ് ചെയ്യണമെന്ന എഡിജിപി എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍. എസ്‌ഐടി റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലെന്നാണ് സര്‍ക്കാര്‍ വാദം. സസ്‌പെന്‍ഷനില്‍ മുഖ്യമന്ത്രി ഒപ്പുവച്ചില്ലെന്ന അജിത് കുമാറിന്റെ വാദവും സര്‍ക്കാര്‍ തള്ളി. എഡിജിപിയുടെ ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവില്‍ സത്യവാങ്മൂലവും നല്‍കി. (Government seeks dismissal of MR Ajith Kumar’s plea to revoke suspension)

തെളിവുകളുടെ അടിസ്ഥാനത്തില്‍ ചട്ടങ്ങള്‍ പാലിച്ചാണ് എം ആര്‍ അജിത് കുമാറിനെതിരെ നടപടി സ്വീകരിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു. തൃപ്തികരമായ വിശദീകരണം നല്‍കുന്നതില്‍ എം ആര്‍ അജിത് കുമാര്‍ പരാജയപ്പെട്ടെന്നും സര്‍ക്കാര്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്‍കിയ സാത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ചട്ടങ്ങള്‍ പാലിച്ചില്ല, സസ്‌പെന്‍ഷന്‍ രാഷ്ട്രീയ പ്രേരിതമാണ്, പ്രമോഷന്‍ അട്ടിമറിക്കാനുള്ള ശ്രമം നടന്നതായും അജിത് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതം എന്നാണ് സര്‍ക്കാര്‍ നിലപാട്.
സസ്‌പെന്‍ഷന്‍ ഓര്‍ഡറില്‍ ചീഫ് സെക്രട്ടറിയാണ് ഒപ്പുവച്ചത് മുഖ്യമന്ത്രി ഒപ്പുവെക്കണമെന്ന് നിര്‍ബന്ധമില്ലെന്നാണ് സര്‍ക്കാര്‍ വാദം. എസ് ഐ ടി റിപ്പോര്‍ട്ടില്‍ അജിത് കുമാറിനെതിരെ കൃത്യമായ തെളിവുകള്‍ ഉണ്ടായിരുന്നു.സസ്‌പെന്‍ഷന്‍ ശിക്ഷ നടപടിയല്ല അച്ചടക്കനടപടിയാണെന്നും സര്‍ക്കാര്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ അറിയിച്ചു. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അജിത് കുമാര്‍ മറുപടി നല്‍കും. ഹര്‍ജി സെപ്റ്റംബര്‍ മൂന്നിനാ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വീണ്ടും പരിഗണിക്കും. സര്‍ക്കാരിന് വേണ്ടി സ്റ്റേറ്റ് അറ്റോണി അനൂപ് വി നായരാണ് ഹാജരായത്.