Headlines

ഇന്ത്യ- ചൈന ബന്ധത്തില്‍ പുതിയ വഴിത്തിരിവ്; അതിര്‍ത്തി നിര്‍ണയത്തിന് പരിഹാരം കാണാന്‍ വിദഗ്ദ്ധ സംഘത്തെ രൂപീകരിക്കും

ഇന്ത്യ- ചൈന ബന്ധത്തില്‍ പുതിയ വഴിത്തിരിവ്. അതിര്‍ത്തി പ്രശ്നത്തിന് പരിഹാരം കാണാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ തീരുമാനമായി. അതിര്‍ത്തി നിര്‍ണയത്തിന് പരിഹാരം കാണാന്‍ വിദഗ്ദ്ധ സംഘത്തെ രൂപീകരിക്കും. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

അതിര്‍ത്തി വ്യാപാരം പുനരാരംഭിക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായിട്ടുണ്ട്. മൂന്ന് നിയുക്ത വ്യാപാര കേന്ദ്രങ്ങള്‍ വഴിയാകും അതിര്‍ത്തി വ്യാപാരം പുനരാരംഭിക്കുക. ലിപുലേഖ് പാസ്, ഷിപ്കി ലാ പാസ്, നാഥു ലാ പാസ് എന്നിവിടങ്ങള്‍ വഴിയാകും അതിര്‍ത്തി വ്യാപരം പുണരാരംഭിക്കുക. ഇന്ത്യയും ചൈനയും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എത്രയും വേഗം പുനരാരംഭിക്കും.വിനോദസഞ്ചാരികള്‍, ബിസിനസുകള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള വിസ സുഗമമാക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരങ്ങളും നിക്ഷേപങ്ങളും സുഗമമാക്കാനും തീരുമാനമായി. ഡബ്ല്യുടിഒ കേന്ദ്രീകൃതമായി ബഹുരാഷ്ട്ര വ്യാപാര സംവിധാനം നിലനിര്‍ത്താനും, വികസ്വര രാജ്യങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന ബഹുധ്രുവ ലോകത്തെ പ്രോത്സാഹിപ്പിക്കാനും തീരുമാനമുണ്ടായി.

അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയുടെ പ്രത്യേക പ്രതിനിധികളുടെ യോഗത്തില്‍ അജിത് ഡോവലുമായി വാങ് യി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിര്‍ത്തിയിലെ സേന വിന്യാസം കുറയ്ക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി.

കൂടാതെ ബ്രഹ്‌മപുത്ര നദിക്ക് കുറുകെ ചൈന നിര്‍മിക്കുന്ന പുതിയ ഡാമിലും ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. തയ്വാന്‍ വിഷയത്തിലെ ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ലെന്നും അറിയിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും വാങ് യി നയതന്ത്രല കൂടിക്കാഴ്ച നടത്തിയിരുന്നു.