Headlines

‘രാജ്യത്ത് നർകോട്ടിക് ടെററിസമുണ്ട്, വിദേശത്ത് നിന്ന് സിന്തറ്റിക് ലഹരി ഒഴുകുന്നു’; ഡിജിപി റവാഡ ചന്ദ്രശേഖർ

രാജ്യത്ത് നർകോട്ടിക് ടെററിസം നടക്കുന്നുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. ഇന്ത്യയിലേക്ക് വൻതോതിൽ വിദേശ രാസലഹരി എത്തുന്നു. പാകിസ്താനിൽ നിന്നും അഫ്ഗാനിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് സിന്തറ്റിക് ലഹരി ഒഴുക്കുന്നു. കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ കേരളത്തിലേക്കുള്ള ഡ്രഗ് ട്രാഫിക്കിനെതിരെ കേരള പൊലീസ് പദ്ധതി തയ്യാറാക്കുമെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു. ട്വന്റിഫോറിന്റെ ‘ആൻസർ പ്ലീസ്’ പരിപാടിയിലായിരുന്നു റവാഡ ചന്ദ്രശേഖറിന്റെ പ്രതികരണം.

കേരളത്തിൽ നർകോട്ടിക് ടെററിസം ഇല്ല. ലഹരി മാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കും. വിവിധ വകുപ്പുകളുടെ സംയുക്ത ലഹരി വേട്ട തുടങ്ങുകയാണ്. ലഹരിക്കെതിരെ കേരള പൊലീസ് വൻ സംയുക്ത ഓപ്പറേഷൻ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസ് സ്റ്റേഷനിൽ എത്തുന്നവരോട് ഉദ്യോഗസ്ഥർ സ്‌നേഹത്തോടെ പെരുമാറണമെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു. പരാതിക്കാരുടെ വിഷമം ഉൾക്കൊണ്ട് പറ്റുന്ന സഹായം ചെയ്യണം. കേരളത്തിൽ കുറ്റകൃത്യങ്ങൾ പൊതുവിൽ കുറവാണ്. ക്രൈം റേറ്റ് ഉയരുന്നത് എല്ലാ കുറ്റങ്ങൾക്കും കേസ് എടുക്കുന്നതിനാലാണ്. സംസ്ഥാനത്ത് തട്ടിപ്പ് കേസുകൾ ഏറിവരുന്നതായും ഡിജിപി പറഞ്ഞു.