കാവിക്കൊടി പിടിച്ച വനിതയാണ് ഭാരതാംബയെന്ന് ആര് പറഞ്ഞു? മന്ത്രി വി ശിവൻകുട്ടി

അധികാരം മറന്നുകൊണ്ട് സംസ്ഥാന സർക്കാരിന്റെ പ്രശ്നങ്ങളിൽ ഗവർണർമാർ ഇടപെടരുതെന്ന് മന്ത്രി വി ശിവൻകുട്ടി. ഈ അടുത്തകാലത്തായി ഗവർണർമാരുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് സുപ്രീംകോടതിയും വിവിധ സംസ്ഥാന ഹൈക്കോടതിയും പല വിഷയങ്ങളിൽ വിധി പറഞ്ഞിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ പ്രശ്നങ്ങളിൽ ഗവർണർമാർ അനാവശ്യ ഇടപെടലുകൾ നടത്തുകയാണെന്ന് ഇരു കോടതികളും പറയുകയുണ്ടായി. അത് ഗവർണറും മനസ്സിലാക്കണം മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

സംസ്ഥാന മന്ത്രിസഭയുടെ ശിപാർശ പ്രകാരമാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. അതല്ലാതെ തന്റെ ഇഷ്ടത്തിന് കേരളം മുഴുവൻ ഭരിച്ച് കളയാമെന്ന് അദ്ദേഹം കരുതുന്നുണ്ടോ എന്ന് അറിയില്ല. കേരളം ഭരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനുണ്ട്. അദ്ദേഹം മത നിരപേക്ഷതയ്ക്ക് എതിരായാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് ആർഎസ്എസിന്റെ ചിഹ്നം എന്ന് പറഞ്ഞ് ഒരു വനിത കാവിക്കൊടി പിടിച്ച് ഇരിക്കുന്ന ചിത്രത്തിൽ അദ്ദേഹം പുഷ്പ്പാർച്ചനയും മറ്റും നടത്തുന്നത്. കാവിക്കൊടി പിടിച്ച വനിതയാണ് ഭാരതാംബയെന്ന് ആര് പറഞ്ഞു? ഇതൊക്കെ തീരുമാനിക്കുന്നത് ഗവർണർ ആണോ. അദ്ദേഹം കാവിക്കൊടി എടുത്ത് മാറ്റില്ലെന്ന് പറയുന്നു. തിരുവനന്തപുരത്തെ ആർഎസ്എസ് ശാഖയിൽ ഈ കൊടി കൊണ്ടുവെക്കുന്നതായിരിക്കും നല്ലത്. അല്ലാതെ രാജ്ഭവനിലല്ല അത് കൊണ്ടുവെക്കേണ്ടത് മന്ത്രി പറഞ്ഞു.

താൻ ഒരു ഭരണഘടനാ ലംഘനമോ പ്രോട്ടോകോൾ ലംഘനമോ നടത്തിയിട്ടില്ല. താൻ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഗവർണർ ചിത്രത്തിന് നേരെ നിന്ന് തൊഴുകയായിരുന്നു. പിന്നീട് വേദിയിൽ താൻ ഇരിക്കുകയും സ്വാഗതം പറയുകയും പ്രതിഷേധം രേഖപ്പെടുത്തി തിരിച്ച് വരികയാണ് ചെയ്തത്. ഒരാൾക്ക് ഇഷ്ടമല്ലാത്ത കാര്യം നടക്കുമ്പോൾ അത് സഹിച്ച് ഇരിക്കണമായിരുന്നോ ? തനിക്ക് വേണമെങ്കിൽ കേരള സർക്കാരിന് ഉത്തരവാദിത്വമുള്ള കുട്ടികളെ അവിടെ നിന്ന് വിളിച്ചിറക്കികൊണ്ട് പോകാമായിരുന്നു. അത് തന്റെ മാന്യതയ്ക്കനുസരിച്ച് ചെയ്തില്ലെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.